കൊച്ചി : മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തിനിടയാക്കിയ വാഹനാപകം ഉണ്ടായത് മദ്യലഹരിയിലെ മത്സരയോട്ടത്തിനിടെ. ഇവരുടെ വാഹനത്തെ പിന്തുടർന്ന ആഡംബര വാഹനത്തിന്റെ ഡ്രൈവർ ഷൈജുവാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ ഷൈജുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിഞ്ഞത്.
തമാശയ്‌ക്ക് നടന്ന മത്സയോട്ടമാണ് അപകടത്തിൽ കലാശിച്ചതെന്നാണ് ഷൈജു പറയുന്നത്. രാത്രി 12 മണിയ്‌ക്ക് പാർട്ടി കഴിഞ്ഞ് തങ്ങൾ ഒപ്പമാണ് ഹോട്ടലിൽ നിന്നും ഇറങ്ങിയത്. അവിടെ മുതൽ ഇരു വാഹനങ്ങളും പരസ്പരം മത്സരിക്കുകയായിരുന്നു. രണ്ട് തവണ അബ്ദുൾ റഹ്മാൻ തന്റെ വാഹനം ഓവർടേക്ക് ചെയ്തു. ഒരു തവണ താനും ഓവർടേക്ക് ചെയ്തു. പിന്നീട് ഇടപ്പള്ളിയിൽ എത്തിയപ്പോൾ തന്റെ പുറകെ വാഹനം കണ്ടില്ല. തുടർന്ന് യൂടേൺ എടുത്ത് പോയി നോക്കിയപ്പോഴാണ് വാഹനം അപകടത്തിൽപ്പെട്ടത് കണ്ടത്. ഉടനെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചെന്നും ഷൈജു പോലീസിനോട് പറഞ്ഞു.
വാഹനത്തിന്റെ അമിത വേഗതയെ തുടർന്ന് നിയന്ത്രണം നഷ്ടമായാണ് അപകടം ഉണ്ടായത്. പാർട്ടി കഴിഞ്ഞ പുറത്തിറങ്ങിയ തങ്ങളെ ഒരു ഓഡി കാർ പിന്തുടർന്നെന്നും, ഇതേ തുടർന്നാണ് അമിത വേഗത്തിൽ വാഹനം ഓടിച്ചതെന്നുമാണ് ഡ്രൈവർ അബ്ദുൾ റഹ്മാൻ പോലീസിനു നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാറുകളുടെ മത്സരയോട്ടം നടന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ചോദ്യം ചെയ്തത്.
അതേസമയം സംഭവത്തിൽ ഷൈജുവിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. റഹ്മാറോടിച്ച കാറാണ് അപകടം വരുത്തിയത്. അമിത വേഗതയ്‌ക്കു മാത്രമേ കേസെടുക്കാനാകൂ എന്നും പോലീസ് പറഞ്ഞു. ദേശീയ പാതയിൽ അർദ്ധരാത്രിയുണ്ടായ അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്.
Comments