ഇരു കുടുംബങ്ങളിലെയും തീര്‍ത്താല്‍ തീരാത്ത പക കെട്ടടങ്ങാന്‍ ഒടുവില്‍ മൂന്നാം തലമുറ ഒന്നിക്കുമ്പോള്‍ ഉണ്ടാവുന്ന രസകരമായ പുലിവാലാണ് ഗോഡ്ഫാദര്‍ എന്ന സിനിമ. അഞ്ഞൂറാന്റെയും ആനപ്പാറ അച്ചമ്മയുടെയും പകയുടെ കഥ. അഞ്ഞൂറാന്‍ മുതലാളിയായി എന്‍.എന്‍. പിള്ളയും അച്ചമ്മയായി ഫിലോമിനയും മത്സരിച്ചഭിനയിച്ച സിനിമയായിരുന്നു ഇത്. ഒരേ കോളേജില്‍ പഠിക്കുന്ന അഞ്ഞൂറാന്റെ ഇളയ മകന്‍ രാമഭദ്രനും അച്ചമ്മയുടെ കൊച്ചുമകള്‍ മാലുവും തമ്മില്‍ പ്രണയത്തിലാവുന്നതോടു കൂടി കുടുംബങ്ങള്‍ തമ്മിലെ പക മറ്റൊരു ദിശയിലേക്കു വഴിമാറുന്നു. ‘ഗോഡ്ഫാദര്‍’ സ്‌ക്രീനില്‍ തെളിഞ്ഞിട്ട് ഇന്നേയ്‌ക്ക് 30 വര്‍ഷങ്ങള്‍ തികയുന്നു.
1991 നവംബര്‍ 15നാണ് ചിത്രം റിലീസ് ചെയ്തത്.ആ ഓര്‍മ്മ പുതുക്കിയത് മറ്റാരുമല്ല, രാമഭദ്രന്റെ ചേട്ടന്‍ സ്വാമിനാഥന്‍ അഥവാ ഇ.കെ. രാമനാഥന്‍ എന്ന ഇന്നസെന്റ് ആണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഇന്നസെന്റ് ആ ഓര്‍മ്മ പുതുക്കിയത്. സിദ്ധിഖ്-ലാല്‍ ചിത്രമായ ഗോഡ്ഫാദറില്‍ ഇന്നസെന്റിന്റെ വേഷം പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ചതായിരുന്നു. ദൃഢപ്രതിജ്ഞയെടുത്ത് അവിവാഹിതരായി തുടരുന്ന സഹോദരന്മാരില്‍ ആരുമറിയാതെ ദൂരെ ഒരു സ്ഥലത്തു പോയി വിവാഹം ചെയ്ത് ഭാര്യയും മക്കളുമായി കഴിയുന്നയാളാണ് ഇന്നസെന്റ് അവതരിപ്പിച്ച സ്വാമിനാഥന്‍ എന്ന കഥാപാത്രം.
ഒടുവില്‍ രാമഭദ്രന്റെയും മാലുവിന്റേയും വിവാഹം കീറാമുട്ടിയാവുമ്പോള്‍ ജഗദീഷ് അവതരിപ്പിച്ച കൂട്ടുകാരന്‍ മായിന്‍കുട്ടിയാണ് ഈ രഹസ്യ വിവാഹത്തിന്റെ കാര്യം കണ്ടെത്തുന്നതും, പിന്നീട് സിനിമയുടെ ഗതി മാറ്റുന്നതും. ചിത്രത്തിലുടനീളം നിറഞ്ഞു നിന്ന അഞ്ഞൂറാന്റെ തറവാട് കോഴിക്കോട്ടെ പയ്യാനക്കലാണുള്ളത്. ഗോഡ്ഫാദറിന് ശേഷം നിരവധി ചിത്രങ്ങളുടെ ലൊക്കേഷനായ മണ്ണടത്ത് തറവാട്ടിലെ വിശേഷങ്ങള്‍ വിപുലമാണ്. അഞ്ഞൂറാന്റെയും മക്കളുടെയും സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതെ വീട് 150 വര്‍ഷത്തിലധികം പഴക്കമുള്ള മണ്ണടത്ത് തറവാടായിരുന്നു. ഈ ചിത്രം അതുവരെയുള്ള ചില ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും ഭേദിച്ചു. തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയേറ്ററില്‍ മാത്രം ചിത്രം 417 ദിവസങ്ങള്‍ പ്രദര്‍ശനം നടത്തി.















