പാലക്കാട്: പാലക്കാട് കണ്ണന്നൂരിൽ ആയുധങ്ങൾ ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. എലപ്പുളളിയിൽ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം എസ്ഡിപിഐ തീവ്രവാദികൾ രക്ഷപെട്ട പാതയോരത്താണ് ആയുധങ്ങൾ കണ്ടെത്തിയത്.
നാല് വടിവാളുകൾ ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കിടന്നത്. ദേശീയപാതയ്‌ക്ക് സമീപമുള്ള സർവ്വീസ് റോഡിനോട് ചേർന്നാണ് ആയുധങ്ങൾ കണ്ടത്. ഇത് കണ്ടവർ സ്‌റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സിഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് ആയുധങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
നാല് വടിവാളുകളിൽ രണ്ടെണ്ണത്തിൽ തുരുമ്പ് പിടിച്ചതായി കാണുന്നുണ്ട്. എന്നാൽ ഒരെണ്ണം ഏറെക്കുറെ പുതിയതാണ്. രക്തക്കറയോ മറ്റ് അടയാളങ്ങളോ പ്രത്യക്ഷത്തിൽ കണ്ടെത്തിയിട്ടില്ല. എലപ്പുളളിയിലെ കൊലപാതകവുമായി ആയുധങ്ങൾക്ക് ബന്ധമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധനയ്‌ക്ക് ശേഷമേ പറയാനാകൂവെന്ന് സിഐ പറഞ്ഞു.
സഞ്ജിത് കൊല്ലപ്പെട്ട് 24 മണിക്കൂറിന് ശേഷവും കൊലപാതകികളെ പിടിക്കാനോ തെളിവുകൾ കണ്ടെത്താനോ സാധിക്കാത്ത പോലീസിനെതിരെ ബിജെപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
Comments