റാഞ്ചി: കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ആയുധം നൽകിയ സംഭവത്തിൽ സിആർപിഎഫ് ജവാൻ ഉൾപ്പെടെ മൂന്ന് പേരെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിൽ സിപിഐയുടെ നിരോധിത ഭീകര സംഘടനയ്‌ക്കാണ് ഇവർ ആയുധങ്ങൾ കൈമാറിയത്. ആയുധങ്ങൾക്ക് പുറമെ സ്‌ഫോടകവസ്തുക്കളും ഇവർ കൈമാറിയതായി എസ്പി പ്രശാന്ത് ആനന്ദ് പറഞ്ഞു. സിആർപിഎഫ് ജവാനായ അവിനാശ് കുമാർ എന്ന ചുന്നു ശർമ്മ(29)യാണ് അറസ്റ്റിലായത്. കശ്മിരിലെ പുൽവാമയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അവിനാശ് കുമാറിന് പുറമെ ഇയാളുടെ കൂട്ടാളികളായ ഋഷി കുമാർ(49), പങ്കജ് കുമാർ സിങ്(48) എന്നിവരാണ് അറസ്റ്റിലായത്.
ബിഹാർ പോലീസിന്റെ സഹായത്തോടെയാണ് അവിനാശിനേയും ഋഷിയേയും അറസ്റ്റ് ചെയ്തത്. റാഞ്ചിയിൽ നിന്നാണ് പങ്കജ് സിങിനെ പിടികൂടുന്നത്. 2011ലാണ് അവിനാശ് സിആർപിഎഫിൽ ചേരുന്നത്. 2017ൽ ഇയാൾക്ക് പുൽവാമയിൽ നിയമനം ലഭിച്ചു. എന്നാൽ കഴിഞ്ഞ നാല് മാസമായി ഇയാൾ ജോലിക്ക് ഹാജരായിരുന്നില്ല. ലത്തേഹറിലെ 112 ബറ്റാലിയനിലും ജഗ്ദൽപൂരിലെ 204 ബറ്റാലിയനിലും അവിനാശ് ഭാഗമായിരുന്നു. പെട്ടന്ന് പണം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ആയുധങ്ങൾ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് കൈമാറിയതെന്നാണ് ഇവർ പറയുന്നത്.
ജയിലിൽ കിടക്കുന്ന ചില ഭീകരരുമായി ഇവർ വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. ഭീകരസംഘാംഗങ്ങളായ ഹരേന്ദ്രയാദവ്, ലല്ലു ഖാൻ എന്നിവരുമായാണ് അവിനാശ് നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഷേർഘട്ടി, ഗയ ജയിലുകളിൽ തടവിലാണിവർ. എ.കെ 47 തോക്കുകളും ഇൻസാസ് റൈഫിളുകളും ഭീകരർക്ക് വലിയ തോതിൽ കൈമാറിയിട്ടുണ്ട്. ഇതിൽ കുറേയെണ്ണം തിരികെ ലഭിച്ചതായും എസ്പി പറഞ്ഞു. മോഷ്ടിച്ച് കൊണ്ടുവരുന്ന ആയുധങ്ങൾ വാഹനങ്ങളിൽ കടത്തുക എന്നതായിരുന്നു ഋഷി കുമാറിന്റെ ചുമതല. കൂടുതൽ വിവരങ്ങൾക്കായി മൂന്ന് പേരെയും ചോദ്യം ചെയ്ത് വരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments