അമൃതസർ: പാകിസ്താനിലെ കർതാർപൂർ ഗുരദ്വാര തീർത്ഥാടനത്തിന് ആരംഭംകുറിക്കാൻ ആദ്യ സിഖ് സംഘം തയ്യാറെടുപ്പിൽ. അമൃതസർ കേന്ദ്രീകരിച്ചുള്ള ഗുരദ്വാര ശിരോമണി പ്രബന്ധക് സമിതി അംഗങ്ങളാണ് സിഖ്ഗുരു ഗുരുനാനാക് ദേവിന്റെ സമാധി സ്ഥലമായ കർതാർപൂരിലേക്ക് പോകുന്നത്. പാകിസ്താൻ വിദേശകാര്യവകുപ്പിന്റെ നേതൃത്വത്തിലാണ് കർതാർപൂർ തീർത്ഥാടകർക്ക് സഹായങ്ങൾ നൽകുന്നത്.
പാകിസ്താനിൽ താമസിക്കുന്ന സിഖ് പൗരന്മാരും ഇന്ത്യയിലുള്ള സിഖ് മതവിശ്വാസികളും ഒത്തുചേരുന്ന വലിയ ആഘോഷങ്ങളാണ് കർതാർപൂരിൽ കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്നത്. 2019ൽ വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ സിഖ് പൗരന്മാർക്ക് പ്രവേശനാനുമതി നൽകിയതോടെ വലിയ തീർത്ഥാടക പ്രവാഹമാണുണ്ടായത്. എന്നാൽ കൊറോണ കാരണം രണ്ടുവർഷമായി തീർത്ഥാടനം മുടങ്ങി.
വെള്ളമാർബിളുകൾ വിരിച്ച അതിമനോഹരമായ നിർമ്മിതിയാണ് കർതാർപൂർ ഗുരുദ്വാരയും ഗുരുനാനാക് സമാധിയും. ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നും അന്താരാഷ്‌ട്രതലത്തിൽ ഭീകരതയുടെ മുഖം മിനുക്കാനുമാണ് ഇമ്രാൻ ഭരണകൂടം മുൻകൈ എടുത്ത് ഗുരുദ്വാര പുനരുദ്ധരിച്ചത്.
ഗുരുനാനാക്ക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമാണ് പാകിസ്താനിലെ ഗുരുദർബാർ സാഹിബ്. വിശ്വാസികൾ ഏറെ പവിത്രതയോടെ കാണുന്ന പ്രദേശമാണിത്. 2019 ഒക്ടോബർ 24നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ കർതാർപൂർ സാഹിബ് കൊറിഡോർ ഉടമ്പടിയിൽ ഒപ്പ് വയ്‌ക്കുന്നത്. 4.5 കിലോമീറ്റർ നീളമാണ് പാതയ്‌ക്കുള്ളത്. ഇന്ത്യയിൽ നിന്നുളള വിശ്വാസികൾക്ക് വിസ ഇല്ലാതെ തന്നെ ഇവിടേക്ക് പ്രവേശന അനുമതിയുണ്ട്. കർതാർപൂർ ഇടനാഴി തുറന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് കൊറോണ വ്യാപനം ശക്തമാകുന്നത്. ഇതിന് പിന്നാലെ 2020 മാർച്ചിൽ ഇതുവഴിയുള്ള പ്രവേശനം നിരോധിക്കുകയായിരുന്നു.
പൂർണമായും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ആരാധനാലയ ത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവിടേക്ക് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് വാക്സിനും സ്വീകരിച്ച സർട്ടിഫിക്കറ്റോ കൈവശം വയ്‌ക്കേണ്ടതാണ്. മറ്റ് കൊറോണ മാനദണ്ഡങ്ങളും ഇവിടെ കർശനമായിരിക്കും.
Comments