അഗർത്തല: വ്യോമയാന ഇന്ധനത്തിന്മേൽ ചുമത്തുന്ന മൂല്യവർധിത നികുതിയുടെ(വാറ്റ്) വിഹിതം കുറയ്‌ക്കാൻ ത്രിപുര സർക്കാർ തീരുമാനിച്ചു. ബുധനാഴ്ച ചേർന്ന മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ നികുതി 16ൽ നിന്ന് ഒരു ശതമാനമായാണ് കുറച്ചത്. അഗർത്തലയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന് അന്താരാഷ്‌ട്രപദവി ലഭിച്ചതിന് ശേഷം മെച്ചപ്പെട്ട എയർ ട്രാഫിക്ക് സംസ്ഥാനത്തിന് ലഭിച്ചിരുന്നു.
വ്യോമയാന ഇന്ധനത്തിന്റെ സംസ്ഥാന വാറ്റ് വിഹിതം കുറയ്‌ക്കുന്നതോടെ ത്രിപുര സർക്കാരിന് 1.67 കോടി രൂപയുടെ വാർഷിക നഷ്ടം ഉണ്ടാകുമെന്ന് വാർത്താവിതരണമന്ത്രി സുശാന്ത ചൗധരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുമ്പ് നികുതിയിനത്തിൽ സർക്കാരിന്റെ വാർഷിക വരുമാനം 1.78 കോടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയൽ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുബോൾ നിലവിൽ പശ്ചിമ ബംഗാൾ 25, അസം 23.65 ശതമാനവും വാറ്റ് ഈടാക്കുന്നു.
സംസ്ഥാന സർക്കാരിന്റെ നടപടിയിലൂടെ അഗർത്തല വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങളുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിപിഎം ഭരിക്കുബോൾ സംസ്ഥാനത്ത് 18 ശതമാനം ആയിരുന്നു നികുതി ചുമത്തിയിരുന്നത്. എന്നാൽ 2018ൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തിന്റെ നികുതി വിഹിതം രണ്ട് ശതമാനം കുറച്ച് 16 ശതമാനമായി നിജപ്പെടുത്തുകയായിരുന്നു.
Comments