കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കമുള്ളവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നശിപ്പിച്ചത് രഹസ്യ വിവരങ്ങൾ ഒളിപ്പിക്കാനാണെന്ന് പോലീസ് പറയുന്നു. ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നോയെന്ന് അന്വേഷിക്കണം. ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങൾ പകർത്തിയോ എന്ന് സംശയമുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മുൻ മിസ് കേരളയ്‌ക്കും സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ട്. ഹോട്ടലിൽ ഡി.ജെ പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയി പരിചയം പുതുക്കി. സംഘത്തിലുണ്ടായിരുന്ന കെ.എ. മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്. ഹോട്ടലിൽ നടന്ന നിശാപാർട്ടിയിൽ മദ്യവും മയക്കുമരുന്നും നൽകിയതായി പോലിസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യുവതികളെ ഹോട്ടലിൽ തങ്ങാൻ ഉടമ റോയിയും വ്യവസായി സൈജുവും നിർബന്ധിച്ചു. അവരുടെ താത്‌പര്യങ്ങൾ നടക്കാതെ വന്നപ്പോൾ വഴക്കുണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലിൽനിന്ന് പുറത്തേക്ക് പോരുകയുമായിരുന്നെന്നാണ് സംശയം. തുടർന്ന് ഇവരെ സൈജു ഓഡി കാറിൽ ഇവരെ പിന്തുടർന്നു. അമിത വേഗത്തിൽ ഇരുകാറുകളും പാഞ്ഞു. തുടർന്ന് നിയന്ത്രണം വിട്ടാണ് അൻസി കബീർ അടക്കം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കുന്നു.
ഹോട്ടലിൽ കൊറോണ പ്രൊട്ടോക്കോൾ ലംഘിച്ച് അൻപതോളം പേരാണ് ഒത്തുകൂടിയത്. രാത്രി ഏരെ വൈകിയും മദ്യസത്കാരം നടത്തി. മരിച്ച യുവതികളുമായി റോയി ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്‌ച്ച നടത്തുകയും സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം പ്രതികൾക്ക് ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റ് വിധിക്കെതിരെ പോലിസ് അപ്പിൽ നൽകിയേക്കും.
Comments