കറാച്ചി: പാകിസ്താനിലെ വനിതാ എംഎൽഎയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാകിസ്താൻ മുസ്ലീംലീഗിന്റെ പ്രമുഖ വനിതാ നേതാവും തക്‌സില എംഎൽഎയുമായ സാനിയ ആഷിഖിന്റേതെന്ന പേരിലാണ് അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്. എംഎൽഎ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലാഹോറിൽ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തത്.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണമാണ് സാനിയ ആഷിഖിനെതിരെ നടന്നത്. തുടർന്ന് എംഎൽഎ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്റേതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 26 നാണ് പരീീതി നൽകിയത്. എന്നാൽ വീഡിയോ വ്യാജമാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി പാകിസ്താനിലെ പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പാകിസ്താൻ മുൻ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന്റെ പാർട്ടിയാണ് പാകിസ്താൻ മുസ്ലീംലീഗ്. നവാസ് ഷരീഫുമായി അടുത്ത ബന്ധം പുലർത്തുന്ന വനിതാ നേതാവ് കൂടിയാണ് സാനിയ അഷിഖ്. സംഭവം പാകിസ്താനിൽ രാഷ്‌ട്രീയ വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.
പ്രതിപക്ഷ പാർട്ടിയുടെ വനിതാ എംഎൽഎയുടെ പരാതിയിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പാകിസ്താൻ മുസ്ലീംലീഗ് നേതാക്കൾ ആരോപിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി നേതാക്കളും പ്രവർത്തകരുമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും ഇവർ ആരോപിച്ചു.
Comments