വാഷിംഗ്ടൺ: ഇന്നലെ ഒന്നര മണിക്കൂർ നേരത്തെ മാത്രം ഭരണമാറ്റം അമേരിക്കയിലുണ്ടാക്കിയത് എന്തുമാറ്റമാണ്? പ്രതിരോധ രംഗത്തെ അത്ഭുതപ്പെടുത്തുന്ന അതിസൂക്ഷമമായ നീക്കങ്ങളുടേതായ ഒന്നരമണിക്കൂറിലെ കൗതുകങ്ങളാണ് ലോകം നിരീക്ഷിച്ചത്. അമേരിക്കൻ പ്രതിരോധവകുപ്പും ആഭ്യന്തര സേനാവിഭാഗങ്ങളും രഹസ്യാന്വേഷണവിഭാഗവും ഒരുപോലെ ജാഗ്രതയോടെ നീങ്ങിയ നിമിഷങ്ങളുടെ കൗതുകങ്ങളാണ് പുറത്തുവരുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈദ്യപരിശോധനയ്‌ക്കായി ഔദ്യോഗിക വസതിവിട്ടു നിന്നത് കേവലം ഒന്നരമണിക്കൂർ മാത്രം. എന്നാൽ അമേരിക്കയുടെ രാഷ്‌ട്രത്തലവൻ ഔദ്യോഗിക ചുമതലയിൽ നിന്ന് മാറിനിൽക്കും എന്ന് തീരുമാനിച്ചതോടെ നടന്നത് അതിവേഗ നീക്കങ്ങളാണ്.
വളരെ മുന്നേ അതിനുള്ള തയ്യാറെടുപ്പ് ആഭ്യന്തരവകുപ്പും പെന്റഗണും എടുത്തിരുന്നു. അമേരിക്കയുടെ ഭരണകൂടം അതിവിപുലവും അതേസമയം അതീവരഹസ്യവുമായി നിരവധി തയ്യാറെടുപ്പുകളുമാണ് നടത്തിയത്. പ്രസിഡന്റ് പദവി ഒരു നിമിഷം പോലും നാഥനില്ലാതിരിക്കാൻ പാടില്ലെന്ന ഭരണഘടനാപരമായ കൃത്യതപാലിക്കുന്നതിൽ അമേരിക്കൻ സെനറ്റും ദ ഹൗസും ഒരുമിച്ച് കൂടി. താൽക്കാലിക ചുമതല വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഏൽപ്പിച്ചത് തന്നെ ചരിത്രമുഹൂർത്തമായി.
ഇന്ത്യൻ വംശജകൂടിയായ കമല ഒന്നരമണിക്കൂർ നേരം അമേരിക്കയുടെ പ്രസിഡന്റായി എന്നതിനേക്കാൾ ഒരു വനിതയാണ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഒന്നരമണിക്കൂർ ചുതലയിലിരുന്നത് എന്നത് ഏറെ പ്രത്യേകതകൾ നിറഞ്ഞതായി. ഭരണപരമായി സ്വാഭാവികമെന്ന് പലർക്കും തോന്നാവുന്ന താൽക്കാലിക അധികാരകൈമാറ്റമായിരുന്നില്ല ഇന്നലെ നടന്നത്. അതിനപ്പുറം ലോകത്തിലെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കുന്ന അമേരിക്കൻ പ്രതിരോധ വകുപ്പ് എടുത്ത തയ്യാറെടുപ്പുകളാണ് ഏറെ ശ്രദ്ധനേടുന്നത്. കമലാഹാരിസ് ചുമതല ഏറ്റെടുക്കുമെന്ന് തീരുമാനിച്ചതോടെ എല്ലാ പ്രതിരോധ വകുപ്പുകളുടേയും അമേരിക്കയുടെ സുരക്ഷാ വിഭാഗങ്ങൾ മുൻപേ തന്നെ തയ്യാറെടുപ്പ് നടത്തി.
അമേരിക്കയുടെ ആണവപോർമുനകളുടേയും ബഹിരാകാശ ചാരഉപഗ്രഹങ്ങളുടേയും മുഴുവൻ സൈനിക വിഭാഗങ്ങളുടേയും നിർണ്ണായക ചുമതല പ്രസിഡന്റിനാണ്. അതിനാൽ തന്നെ ഒന്നരമണിക്കൂർ കമലാ ഹാരിസിലേക്ക് അത്തരം എല്ലാ അതിസങ്കീർണ്ണ ചുമതലയും കൈമാറപ്പെട്ടു. എല്ലാ സൈനിക മേധാവികളും കമലാഹാരിസിന് മുന്നിൽ ഹാജരായി. പ്രതിരോധ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സ്‌റ്റേറ്റ് സെക്രട്ടറിയും താൽക്കാലിക പ്രസിഡൻറിന്റെ വസതിയിൽ തയ്യാറായി. എല്ലാ പ്രതിരോധ രേഖകളിലും ഒപ്പിടേണ്ടതും നിർണ്ണായക തീരുമാനം എടുക്കേണ്ടതും ഒന്നരമണിക്കൂർ നേരത്തേക്ക് കമലാ ഹാരിസ് എന്ന താൽക്കാലിക പ്രസിഡന്റാണെന്നത് നിസ്സാരകാര്യമായിരുന്നില്ല.
ലോകമെമ്പാടുമുള്ള അമേരിക്കയുടെ സുരക്ഷാ സൈനിക മേധാവികൾക്കും ചാരസംഘടനകൾക്കും വിവരം മുന്നേ തന്നെ അതീവ രഹസ്യമായി ലഭ്യമാക്കിയിരുന്നു. പെന്റഗണിലെ എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും പ്രസിഡന്റിന്റെ ഓഫീസ് നിർദ്ദേശങ്ങൾക്ക് കാതോർത്തിരുന്നു. ബഹിരാകാശ സുരക്ഷയിൽ ഏറെ മുന്നേറിയിരിക്കുന്ന അമേരിക്കയുടെ മദ്ധ്യേഷ്യയിലെ ഉപഗ്രഹ പ്രതിരോധ നിലയങ്ങളടക്കം ഒന്നരമണിക്കൂർ പുതിയ ഭരണാധികാരിയുടെ ഏതു നിർദ്ദേശവും പാലിക്കാൻ തയ്യാറെടുത്തിരുന്നു.
പസഫിക്കിലേയും അത്‌ലാന്റിക്കിലേയും കപ്പൽപടയടക്കം കമലാഹാരിസിനെയാണ് തങ്ങളുടെ വിവരങ്ങൾ ബോദ്ധ്യപ്പെടുത്തേണ്ടതെന്നതും അറിഞ്ഞിരുന്നു. ആഗോളതലത്തിൽ സേവനം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ അമേരിക്കൻ എംബസികളും സ്ഥാനപതിമാരും കമലാഹാരിസിലേക്ക് അധികാരം മാറ്റപ്പെട്ട നിമിഷത്തിൽ വെർച്വൽ സംവിധാനത്തിലൂടെ വാഷിംഗ്ടണുമായി ബന്ധപ്പെട്ടാണ് തയ്യാറായിരുന്നത്. എല്ലാ അമേരിക്കൻ വിമാനങ്ങളും ക്രൂയിസ് കപ്പലുകളും മറ്റ് ചരക്കുകപ്പലുകളുമടക്കം രാജ്യത്തു നിന്ന് പുറത്തേക്ക് സേവനം നടത്തുന്ന എല്ലാ സംവിധാനങ്ങൾക്കും നിർദ്ദേശം എത്തിയിരുന്നു.
പ്രസിഡന്റ് ഒന്നരമണിക്കൂർ നേരം ആരായിരിക്കും എന്ന സൂചന അതാത് മന്ത്രാലയങ്ങൾ എല്ലാ സേവനമേഖലകൾക്കും കൈമാറിയ ഒരുദിനമാണ് കടന്നുപോയത്. ഒരു രാജ്യത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നവർ ഓരോ നിമിഷവും വഹിക്കുന്ന സുപ്രധാനവും സുരക്ഷാ പരവും അതേസമയം അതീവരഹസ്യവുമായ നിരവധി കടമകൾ എടുത്തുകാട്ടുന്ന തായിരുന്നു 85 മിനിറ്റുകൾ മാത്രം നീണ്ടുനിന്ന അമേരിക്കയിലെ അധികാര കൈമാറ്റം.
Comments