പത്തനംതിട്ട : ശബരിമല നിലയ്‌ക്കൽ സന്ദർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അയ്യപ്പ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. ശബരിമല ദർശനം ആരംഭിച്ച് ആറ് ദിവസങ്ങൾ പിന്നിട്ടിട്ടും അയ്യപ്പ തീർത്ഥാടനം സുഗമമാക്കാൻ ക്രിയാത്മകമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നത് ഖേദകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഭക്തർക്ക് വേണ്ട വാഹന സൗകര്യങ്ങൾ ഒരുക്കാതിരുന്നത് മൂലം് രാവിലെ നിരവധി അയ്യപ്പന്മാർ വളരെയേറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു. മണിക്കൂറുകളോളം നിലയ്‌ക്കലിൽ അവർ തമ്പടിച്ചു. ആവശ്യത്തിന് ടോയ്‌ലറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല . 8 ബ്ലോക്കുകളിലായി 400 ൽപരം ശൗചാലയങ്ങൾ നിലയ്‌ക്കലിൽ ഉണ്ട് . അവയിൽ ഒരു ബ്ലോക്ക് മാത്രമാണ് ഇതുവരെ തുറന്ന് കൊടുത്തിട്ടുള്ളത്.
വിരിവെച്ചു വിശ്രമിക്കാൻ ഷെൽട്ടറുകൾ തുറന്നുകൊടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
40 ഓളം കടകളും ഹോട്ടലുകളും ഉണ്ടായിരുന്ന സ്ഥാനത്തു ഒരു ഹോട്ടൽ മാത്രമാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. കുടിവെള്ള വിതരണം തടസ്സം കൂടാതെ നടത്തുന്നതിന് നിലയ്‌ക്കൽ ഉള്ള ജല ശ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തണം. അന്നദാനം പരിമിതമായ തോതിൽ മാത്രമേ നടക്കുന്നുള്ളൂ.
ആചാരങ്ങളും വിശ്വാസവും സങ്കൽപ്പങ്ങളും മുറുകെപ്പിടിച്ചു 41 ദിവസക്കാലം വൃതാനുഷ്ഠാനം നടത്തുന്ന അയ്യപ്പ ഭകതർക്ക് ശാസ്ത്ര വിധി അനുസരിച്ചുള്ള ചടങ്ങുകൾ നടത്തുന്നതിന് ദേവസ്വം ബോർഡ് സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൃതാനുഷ്ഠാന കാലത്തു തീർ്ഥയാത്രയിൽ ചെയ്യേണ്ട കർമ്മങ്ങൾ യഥാവിധി അനുഷ്ഠിക്കുമെന്നും പരമ്പരാഗത പാതയിലൂടെ യാത്ര ചെയ്ത് അയ്യപ്പ ദർശനം നടത്തുമെന്നും വൃതകാലത്തു ഭക്തർ പ്രതിജ്ഞയെടുക്കാറുണ്ട് . ഇത് അവരുടെ ഒരു നേർച്ചയാണ്. അത് നിറവേറ്റാൻ പമ്പാ സ്‌നാനം കഴിഞ്ഞു നീലിമലയും അപ്പാച്ചിമേടും കടന്ന് ശബരി പീഠത്തിൽ എത്തിയ ശേഷം ശബരി മാതാവിനെ വണങ്ങി പരമ്പരാഗത യാത്ര പൂർത്തിയാക്കാൻ അയ്യപ്പന്മാരെ അനുവദിക്കണം. അപ്പാച്ചിമേട്ടിൽ അരി ഉണ്ട എറിഞ്ഞു ഭൂത ഗണങ്ങൾക്കും പൂങ്കാവനത്തിലെ ജന്തു ജീവജാലങ്ങൾക്കും അന്നം നൽകുന്നത് ഒരു വഴിപാടാണ്. പരമ്പരാഗത പാതയിലൂടെയുള്ള യാത്ര നിരോധിച്ചതിനാൽ ഈ ചടങ്ങുകളും അനുഷ്ഠാനവും നടത്താൻ അയ്യപ്പന്മാർക്ക് ആവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്പം അരവണ തുടങ്ങിയ വഴിപാട് സാധനങ്ങൾ ശുദ്ധവും വൃത്തിയും ഉള്ളതാവണമെന്ന് അയ്യപ്പന്മാർക് നിർബന്ധമുണ്ട്. ഹലാൽ ശർക്കരയും മറ്റും ശബരിമലയിൽ കാണപ്പെട്ടതിൽ അയ്യപ്പ ഭക്തർക്ക് ദുഃഖവും ഉൽക്കണ്ഠയും ഉണ്ട്. ഈ തെറ്റ് ചൂണ്ടിക്കാണിക്കുയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തവർക്കെതിരെ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കാൻ ഒരുമ്പെടുന്നത് ഒട്ടും ആശാസ്യമല്ല. ശബരിമല തീർത്ഥാടനം വൃത പ്രധാനവും ആചാര നിഷ്ഠവുമാണ്. ആചാരത്തെ ധ്വംസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് വിശ്വാസി സമൂഹതിന്റെ വികാരങ്ങളെ വൃണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments