മുംബൈ; ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം 75 ശതമാനവും ഇന്ത്യയിൽ നിർമിച്ച യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു. മുംബൈയിലെ നേവൽ ഡോക് യാർഡിൽ നാവികസേന മേധാവി അഡ്മിറൽ കരംബിർ സിംഗിന് കൈമാറിയാണ് യുദ്ധ കപ്പൽ കമ്മീഷൻ ചെയ്തത്.
നാവികസേനയുടെ പ്രോജക്ട് 15 ബിയിലെ ആദ്യ പ്രതിരോധ കപ്പലും ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുമാണ് ഐഎൻഎസ് വിശാഖപട്ടണം. 2015ലാണ് ഇതിന്റെ പ്രോജക്ട് ആരംഭിച്ചത്. കമ്മീഷൻ പൂർത്തിയായതോടെ അത്യാധുനിക യുദ്ധക്കപ്പലുകൾ വികസിപ്പിക്കാൻ കെൽപ്പുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഇന്ത്യയും ഇടം പിടിക്കും.
ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കും അതുപോലെ വായുവിലേക്കും തൊടുക്കാൻ കഴിയുന്ന മിസൈലുകൾ, ടോർപ്പിഡോ ട്യൂബുകൾ, ലോഞ്ചറുകൾ എന്നിവയും ആയുധ സെൻസറുകൾ, ആന്റി സബ്മറൈൻ റോക്കറ്റുകൾ, മീഡിയം ആൻഡ് ഷോർട്ട് റെയ്ഞ്ച് തോക്കുകൾ എന്നിവയും ഐഎൻഎസ് വിശാഖപട്ടണത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 163 മീറ്റർ നീളമുള്ള കപ്പലിന് 7,400 ടൺ ശേഷിയുണ്ട്. ഇന്ത്യയിൽ ഇതുവരെ നിർമിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുതാണ് ഐഎൻഎസ് വിശാഖപട്ടണം.
Comments