റായ്പൂർ : ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവർ കൂട്ടത്തോടെ തിരികെ ഹിന്ദു മതത്തിലേക്ക്. ഘർ വാപസിയുടെ ഭാഗമായി 1200 ഓളം പേരാണ് ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയത്. വീണ്ടും ഹിന്ദുമതം സ്വീകരിച്ച ഇവരെ ബിജെപി നേതാവ് പ്രഭൽ പ്രതാപ് സിംഗ് ജുദേവ് സ്വാഗതം ചെയ്തു.
ജഷ്പൂരിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ആളുകൾ വീണ്ടും ഹിന്ദു മതം സ്വീകരിച്ചത്. മുതിർന്ന പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. തിരികെ സ്വന്തം മതം സ്വീകരിച്ചവരെ കാൽ കഴുകിയാണ് പ്രതാപ് സിംഗ് സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രഭലിന്റെ പിതാവ് ദിലീപ് സിംഗ് ജുദേവിന്റെ നേതൃത്വത്തിലാണ് ജഷ്പൂരിൽ ഘർവാപസിയ്‌ക്ക് തുടക്കമിട്ടത്.
ദീർഘ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ആളുകളെ തിരികെ ഹിന്ദുമതത്തിലേക്ക് മടക്കികൊണ്ടുവരാൻ കഴിഞ്ഞതെന്ന് പ്രതാപ് സിംഗ് പറഞ്ഞു. സംഘവും, ഇതുമായി ബന്ധപ്പെട്ട സംഘടനകളും ഇതിനായി ഏറെ നാളായി പ്രവർത്തിച്ചുവരികയാണ്. ആളുകളെ അവരുടെ മതത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക സാമ്പത്തിക കാരണങ്ങളെ തുടർന്നാണ് ഇവർ മതം മാറിയത്. തന്റെ പിതാവ് 14,000 പേരെ ഹിന്ദുമതത്തിലേക്ക് തിരികെകൊണ്ടുവന്നിട്ടുണ്ടെന്നും പ്രതാപ് സിംഗ് കൂട്ടിച്ചേർത്തു.
Comments