കൊൽക്കത്ത: ടി 20 ലോകകപ്പലിൽ സെമിഫൈനലിൽ എത്താതെ പുറത്തായതിന് കാരണക്കാരായ ന്യൂസിലാന്റിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. അവസാന മത്സരത്തിൽ കിവീസിനെ 73 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയം ആഘോഷിച്ചത്. മൂന്ന് ടി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ എല്ലാ കളിയിലും വിജയം നേടിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. രാഹുൽ ദ്രാവിഡ് പരിശീലകനായ ആദ്യ പരമ്പര നേടി ഇന്ത്യ അദ്ദേഹത്തിന് ഉജ്ജ്വല വരവേൽപ്പ് നൽകി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ ആക്രമണത്തിന് നേതൃത്വം നൽകിയത്. 31 പന്തുകൾ നേരിട്ട ശർമ 56 റൺസ് നേടി. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉൾപ്പെടുന്നതാണ് ശർമ്മയുടെ ഇന്നിങ്‌സ്. ക്യാപ്റ്റന് കൂട്ടായി ഓപ്പണിങ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഇഷാൻ കിഷൻ(29) തുടക്കം മുതൽ ആഞ്ഞടിച്ചു. എന്നാൽ തുടർന്ന് വന്ന സൂര്യകുമാർ യാദവ്(0),ഋഷഭ് പന്ത്(4) എന്നിവർ ക്ഷണത്തിൽ മടങ്ങി. ശ്രേയസ് അയ്യർ(25),വെങ്കടേഷ് അയ്യർ(20) എന്നിവർ ചെറുത്തുനിന്ന് സ്‌കോർ മുന്നോട്ട് കൊണ്ടുപോയി.
ഹർഷൽ പട്ടേൽ(18) ഫെർഗൂസന്റെ പന്തിൽ ഹിറ്റ് വിക്കറ്റായി. അവസാന ഓവറുകളിൽ ദീപക് ചാഹർ(21) നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. ചാഹർ എട്ട് പന്തിൽ നിന്നാണ് ഇത്രയും സ്‌കാർ ചെയ്തത്.
ന്യൂസിലാന്റിന്റെ മിച്ചൽ സാന്റർ മൂന്ന് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിന്റെ വിക്കറ്റുകൾ തുടക്കം മുതൽ വീണു കൊണ്ടിരുന്നു. ഓപ്പണർ മാർട്ടിൻ ഗപ്തിൽ അർധസെഞ്ച്വറി നേടിയെങ്കിലും മറ്റാർക്കും അധികം പിടിച്ചു നിൽക്കാനായില്ല. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞു കൊണ്ടിരുന്നുവെങ്കിലും ഗപ്തിൽ(51) അടിച്ചു തകർത്തു. നാല് വീതം സിക്‌സറും ബൗണ്ടറികളും അദ്ദേഹം അടിച്ചു കൂട്ടി. ഡാരിൽ മിച്ചലിന്റെ(5) വിക്കറ്റ് ആണ് ആദ്യം വീണത്. തുടർന്ന് എത്തിയ മാർക്ക് ചാപ്മാൻ(0), ഗ്ലൻ ഫിലിപ്പ്‌സ്(0) എന്നിവർ വേഗം ക്രീസ് വിട്ടു. ടിം സീഫെർട്ട്(17) നാലാം വിക്കറ്റിൽ ഗപ്തിലിന് കൂട്ടായി നിന്നെങ്കിലും റണ്ണൗട്ടായി. പിന്നീട് ക്രീസിലെത്തിയ ജയിംസ് നീഷാം(3) പിടിച്ചുനിൽക്കാനാവാതെ വേഗം കീഴടങ്ങി.
മിച്ചൽ സാന്റ(2)റെ ഇഷാന്ത് കിഷൻ റണ്ണൗട്ടാക്കി. ആദം മിൽനെ(7) വെങ്കിടേഷ് അയ്യരുടെ പന്തിൽ രോഹിത്ശർമ പിടിച്ച് പുറത്താക്കി. ഇഷ് സോധി(9) ഹർഷ് പട്ടേലിന്റെ പന്തിൽ ഔട്ടായി. പത്താമനായി ഇറങ്ങിയ ലോക്കി ഫെർഗൂസൻ(14) നടത്തിയ ചെറുത്തുനിൽപ്പാണ് കിവികളെ മൂന്നക്കം കടത്തിയത്. അവസാനക്കാരനായ ട്രെന്റ് ബോൾട്ട്(2) പുറത്താവാതെ നിന്നു. 17.2 ഓവറിൽ 111 റൺസിന് കറുത്ത കുപ്പായക്കാരുടെ പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ നേടുകയും 18 റൺസ് അടിക്കുകയും ചെയ്ത് ഓൾറൗണ്ട് പ്രകടനം നടത്തിയ ഹർഷൽ പട്ടേൽ ആണ് കളിയിലെ താരം. അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റുകൾ ബൗളിങ്ങിൽ തിളങ്ങി. വിക്കറ്റുകൾ ബൗളിങ്ങിൽ തിളങ്ങി.
Comments