ലണ്ടൻ: തോൽവി തുടർക്കഥയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കില്ലെന്ന് ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ പലതവണ സമീപിച്ചിട്ടും മുൻ ഫ്രഞ്ച് താരം നിരസിക്കുന്ന സമീപനമാണ് തുടരുന്നത്. ഏറ്റവുമൊടുവിൽ ഓൾഡ് ട്രഫോഡിലേക്ക് ഇല്ലെന്ന നിലപാടാണ് സിദാൻ തുറന്ന് പറഞ്ഞത്. റയൽ മാഡ്രിഡിന്റെ പരിശീലകൻ എന്ന നിലയിൽ രണ്ടാം വട്ടവും തിളങ്ങിയ സിദാന്റെ കാലാവധി കഴിഞ്ഞ മെയ് മാസം അവസാനിച്ചിരുന്നു.
യുണൈറ്റഡിന്റെ പരിശീലകൻ ഒലേ ഗണ്ണർ സോൾഷേറിനെ ക്ലബ്ബ് ഇന്നലെ പുറത്താക്കി യിരുന്നു. സോൾഷേറിന് പകരക്കാരനായിട്ടാണ് സിദാനെ പരിഗണിച്ചത്. വാട്ട്‌ഫോഡിൽ തകർന്നടിഞ്ഞതോടെയാണ് യുണൈറ്റഡ് സോൾഷേറിനെ പുറത്താക്കിയത്. 1996 മുതൽ 2007 വരെ യുണൈറ്റഡ് താരമായിരുന്നു നോർവീജിയൻ താരം. ഹൊസെ മൗറീന്യോയെ പുറത്താക്കിയതിനെ തുടർന്നാണ് സോൾഷേർ യുണൈറ്റഡിന്റെ പരിശീലകനായത്.
ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വാട്ട്‌ഫോഡ് ജയിച്ചത്. കഴിഞ്ഞ മാസം ലിവർപൂളിനോട് 5-0ന് തോറ്റ യുണൈറ്റഡ് അത്‌ലാന്റയ്‌ക്കെതിരെ 2-2ന്് സമനിലയും വഴങ്ങേണ്ടിവന്നു. തൊട്ടടുത്ത ദിവസം പരമ്പരാഗത വൈരിയായ സിറ്റിയോട് സ്വന്തം തട്ടകത്തിൽ 2-0ന് തോറ്റ യുണൈറ്റഡ് ഇന്നലെ വാട്ടഫോഡിനോട് തോറ്റമ്പിയതോടെയാണ് പരിശീകനെ തെറിപ്പിച്ചത്.
2016ൽ റയിലിന്റെ പരിശീലകനായി സിദാൻ എത്തിയ ശേഷം മൂന്ന് തവണ തുടർച്ചയായാണ് റയൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നു. നിലവിൽ ഫ്രാൻസിന്റെ ദേശീയ ടീമിനൊപ്പവും ഫ്രഞ്ച് സൂപ്പർ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയിനുമായും സിദാൻ സഹകരിക്കുന്നുണ്ട്.
ഫ്രാൻസ് കേന്ദ്രീകരിച്ചുള്ള നിലവിലെ രണ്ട് മേഖലകളിലും ആവശ്യപ്പെടുന്നതനുസരിച്ച് നീങ്ങാനാണ് തൽക്കാലം ആഗ്രഹിക്കുന്നതെന്നാണ് സിദാന്റെ നിലപാട്. സിദാന് പകരമായി അർജ്ജന്റീനയുടെ മുൻതാരവും നിലവിലെ പി.എസ്.ജി മാനേജറുമായ മൗറീഷ്യോ പോഷേറ്റീനോവിനേയും മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപിച്ചിട്ടുണ്ട്.
Comments