ന്യൂഡൽഹി; കൊറോണയ്‌ക്കെതിരെ പോരാടാൻ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നുമില്ലെന്ന് ഐസിഎംആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 18 വയസ് പൂർത്തിയാക്കിയ മുഴുവൻ ഇന്ത്യൻ പൗരന്മാരും വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ സംബന്ധിച്ച് എല്ലാവർക്കും രണ്ട് ഡോസുകളും ലഭ്യമാക്കുക എന്നതിനാണ് പ്രധാന്യം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ മാത്രമല്ല, ലോകം മുഴുവനും വാക്‌സിനേഷൻ പ്രക്രിയയിലേക്ക് വരുന്നുണ്ടെന്നും എല്ലാ ആളുകളും വാക്‌സിൻ സ്വീകരിക്കുന്നുണ്ടെന്നും ഉറുപ്പുവരുത്തുക എന്നതിനാണ് രാജ്യം മുൻതൂക്കം നൽകുന്നതെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു.
എന്നാൽ ബൂസ്റ്റർ ഡോസ് വിഷയം വിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ എല്ലവാരിലും ഇരു ഡോസുകളും എത്തിക്കുകയാണ് ലക്ഷ്യം. അതിന് ശേഷമാകും ബൂസ്റ്റർ ഡോസ് വിഷയം പരിഗണിക്കുക. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് നേരിട്ടൊരു തീരുമാനം സ്വീകരിക്കാൻ കഴിയില്ല. ഐസിഎംആർ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ അത് പരിഗണിക്കും. വാക്‌സിൻ ഉൽപാദനത്തിന്റെ കാര്യത്തിലായാലും ഗവേഷണത്തിന്റെ കാര്യത്തിലായാലും ഇത്തരം വിഷയങ്ങളിൽ വിദഗ്ധരുടെ ഉപദേശം തേടിയതിന് ശേഷമേ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കൂവെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇതിനോടകം 116.87 കോടി വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്ത് കഴിഞ്ഞത്.
Comments