കാസർകോട്: ഉപ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയെ മുടി മുറിച്ച് റാഗ് ചെയ്ത സംഭവത്തിൽ പരാതിയില്ലെന്ന് പിതാവ്. ഇക്കാര്യം സ്കൂളിൽ നടന്ന മീറ്റിംഗിൽ കുട്ടിയുടെ പിതാവ് അറിയിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ സ്കൂൾ അധികൃതർ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. റാഗിങ്ങിൽ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും അറിയിച്ചു. സ്കൂൾ അധികൃതരോട് വിശദീകരണവും മന്ത്രി തേടിയിട്ടുണ്ട്.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ടതോടെ കണ്ടാലറിയുന്ന ഒരുകൂട്ടം വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തടഞ്ഞുവെയ്ക്കൽ, മാനഹാനി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ടും തേടിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്. പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയായ അർമാന്റെ മുടിയാണ് മുറിച്ചത്. സ്കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. മുടി മുറിയ്ക്കുന്ന രംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
Comments