ന്യൂഡൽഹി: ഓക്‌സിജൻ സിലിണ്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച ഒമ്പതംഗ സംഘം പോലീസ് പിടിയിൽ. കൊറോണ രണ്ടാം തരംഗ സമയത്താണ് സംഘം പ്രാണവിയുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയത്. ആയിരത്തിലധികം ആളുകളിൽ നിന്നായി ഒന്നരക്കോടി രൂപയാണ് സംഘം തട്ടിയെടുത്തത്.
സരിത ദേവി, പിൻകി ദേവി, അമിത് റോഷൻ, നിതീഷ് കുമാർ, സനു നന്ദി, സൗമൻ മോൻഡാൽ, ഉദ്പൽ ഘോഷ്, പവാൻ, കമാൽ കാന്ദ് സിൻഹ എന്നിവരെയാണ് ഡൽഹി പോലീസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കൽ നിന്നും ഒൻപത് മൊബൈൽ ഫോണുകളും, ഒരു ലാപ്‌ടോപ്പും, പതിനൊന്ന് സിം കാർഡുകളും ഏഴ് എ.ടി.എം കാർഡുകളും പോലീസ് പിടിച്ചെടുത്തു.
ഓക്‌സിജൻ സിലിണ്ടറുകൾ വീടുകളിൽ എത്തിച്ച് നൽകാമെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. സംഘത്തിന്റെ ഫോൺ നമ്പറുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ആളുകളുടെ വിശ്വാസ്യത കവർന്നാണ് തട്ടിപ്പ് നടത്തിയത്. പ്രചരിപ്പിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടുന്നവരോട് സിലിണ്ടർ വീട്ട് പടിക്കൽ എത്തിക്കാമെന്നും ഇതിനായി പണം മുൻകൂറായി നൽകണമെന്നും സംഘം ആവശ്യപ്പെട്ടു. കൊറോണ മഹാമാരിക്കാലത്ത് പ്രാണവായു ആവശ്യമായി വന്ന സാഹചര്യത്തിൽ പലരും തട്ടിപ്പിനിരയാകുകയായിരുന്നു.
മൊബൈൽ ഫോൺ നമ്പറുകളുടെയും ബാങ്ക് വഴി നടത്തിയ പണമിടപാടുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ബീഹാറിലെ വിവിധ ജില്ലകളിൽ നിന്നായാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
Comments