കൊച്ചി: സ്ത്രീപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ മരണം അതീവ ദുഃഖകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീകളുടെ സുരക്ഷയ്‌ക്കായി 18 നിയമങ്ങൾ നിലവിലുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഇത് ദൗർഭാഗ്യകരമാണെന്ന് ഗവർണർ പറഞ്ഞു. മൊഫിയയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ പോലീസിനേയും ഗവർണർ വിമർശിച്ചു. രാജ്യത്തെ മികച്ച പോലീസ് സേനയാണ് കേരളത്തിലേത്. എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പോലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്ത്രീധനമെന്ന രീതി ഇല്ലാതാക്കണം. സ്ത്രീധനത്തിനെതിരെ ജനങ്ങളിൽ അവബോധം വളർത്തണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നും പോലീസിന്റെ പെരുമാറ്റത്തെ തുടർന്നുമാണ് മൊഫിയ ആത്മഹത്യ ചെയ്തത്. കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ പേരും പരാമർശിക്കുന്നുണ്ട്. സുധീറിന്റെ പെരുമാറ്റം മൊഫിയയെ മാനസികമായി വിഷമിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. സ്റ്റേഷനിൽ നിന്നും വീട്ടിൽ തിരികെ എത്തിയ ഉടനെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്.
ഇതാദ്യമായല്ല സ്ത്രീധന പീഡനത്തിനെതിരെ ഗവർണർ രംഗത്തെത്തുന്നത്. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് നേരത്തെ ഗവർണർ സന്ദർശിച്ചിരുന്നു. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പു നൽകുന്നവർക്കേ സർവകലാശാലകളിൽ പ്രവേശനം നൽകാവൂ എന്നും, പ്രവേശന സമയത്തും ബിരുദം നൽകുന്നതിന് മുൻപും വിദ്യാർത്ഥികളിൽനിന്ന് ബോണ്ട് ഒപ്പിട്ടു വാങ്ങണമെന്നും അടക്കമുള്ള നിർദ്ദേശങ്ങൾ ഗവർണർ മുന്നോട്ട് വച്ചിരുന്നു.
Comments