ന്യൂഡൽഹി:ഒമിക്രോൺ വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ).രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നത് വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ എന്ന് റിപ്പോർട്ടുകൾ നിലവിലുണ്ടെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള കൃത്യമായ തെളിവുകൾ പുറത്ത് വന്നിട്ടില്ലെന്ന് ഐസിഎംആർ വ്യക്തമാക്കി.
ജാഗ്രത തുടരുകയാണ് വേണ്ടതെന്ന് ഐസിഎംആർ കൂട്ടിച്ചേർത്തു. നിലവിൽ ഉപയോഗിക്കുന്ന വാക്‌സിനുകളുടെ ശേഷിയെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്‌സിനെടുത്തവർക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്നാണ് എഐസിഎംആർ കണക്കുകൂട്ടുന്നത്. അതിനാൽ വാക്‌സിനേഷൻ വേഗത കൂട്ടണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചു.
പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ വാക്‌സിൻ സ്വീകരിക്കുന്നതിലുള്ള വിമുഖത ഉപേക്ഷിക്കണമെന്ന് ഐസിഎംആർ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം വാക്‌സിനേഷൻ നടപടിയെ ബാധിക്കരുതെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി.
കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്‌ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്‌ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റീനും ഏർപ്പെടുത്തിയിട്ടുണ്ട്
Comments