തിരുവനന്തപുരം:സർക്കാർ ശമ്പളം പറ്റുന്ന കന്യാസ്ത്രീകളിൽ നിന്നും പുരോഹിതന്മാരിൽ നിന്നും ആദായ നികുതി ഈടാക്കരുതെന്ന് സർക്കാർ ഉത്തരവിട്ടു. ഇവരുടെ ശമ്പളത്തിൽ നിന്നോ പെൻഷനിൽ നിന്നോ ഈടാക്കരുതെന്നാണ് സംസ്ഥാന ട്രഷറി ഡയറക്ടറുടെ ഉത്തരവ്.
സർക്കാർ ശമ്പളം പറ്റുന്ന ഇവരിൽ നിന്ന് ആദായ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിവിധ സഭകൾ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവ്.ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നികുതി പിരിക്കേണ്ടതില്ലെന്നാണ് സർക്കാർ ഉത്തരവിട്ടത്.
വ്യക്തികളെന്ന നിലക്കാണ് കന്യാസ്ത്രീകളും പുരോഹിതന്മാരും സർക്കാർ ശമ്പളം പറ്റുന്നതെന്നും അതിനാൽ ആദായ നികുതി നൽകണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.വോട്ടവകാശമടക്കം വിനിയോഗിക്കുന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരമുള്ള മതസ്വാതന്ത്രത്തിന്റെ ഭാഗമായി ടിഡിഎസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരുമാന നികുതി ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്രത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ബൈബിൾ വാക്യം ഉദ്ധരിച്ചായിരുന്നു ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
എന്നാൽ തങ്ങളുടെ ശമ്പളം ക്രിസ്തീയ സഭകൾക്കാണ് നൽകുന്നതെന്നും വ്യക്തിപരമായി എടുക്കുന്നില്ല. അതിനാൽ നികുതി ഈടാക്കരുതെന്നായിരുന്നു കന്യാസ്ത്രീകളുടേയും പുരോഹിതന്മാരുടേയും വാദം.
Comments