മുംബൈ : വരാനിരിക്കുന്ന നിയമസഭാ -തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി രാകേഷ് ടികായത് ഉൾപ്പെടെയുള്ള സംഘടനാ നേതാക്കൾ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിലാണ് ബിജെപിയെ തേൽപ്പിക്കണമെന്ന ആഹ്വാനം ഉയർന്നത്. ഇന്നലെ ത്രിപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുമ്പോൾ ബിജെപി മിന്നും വിജയമായിരുന്നു കൈവരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയെ തോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്.
അടിസ്ഥാന താങ്ങുവില വർദ്ധിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകുന്നില്ലെന്ന് മഹാപഞ്ചായത്തിൽ രാകേഷ് ടികായത് പറഞ്ഞു. കാർഷിക , തൊഴിൽ മേഖലകളിൽ കൂടുതൽ പരിഗണന ആവശ്യമാണ്. ഇതിലേക്ക് ശ്രദ്ധ ലഭിക്കുന്നതിനായി തങ്ങൾ രാജ്യവ്യപകമായി യാത്ര ചെയ്യുമെന്നും രാകേഷ് ടികായത് വ്യക്തമാക്കി.
താങ്ങുവില ഉറപ്പുവരുത്തുന്നതിനായി സർക്കാർ നിയമം പാസാക്കണം. ഇല്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ വലിയ പ്രക്ഷോഭത്തിന് സർക്കാർ സാക്ഷിയാകേണ്ടിവരും. നാല് ലക്ഷം ട്രാക്ടറുകൾ ചെങ്കോട്ടയിൽ അണിനിരക്കുമെന്നും ടികായത് കൂട്ടിച്ചേർത്തു.
മഹാരാഷ്‌ട്രയിലെ ആസാദ് മൈതാനിയിലായിരുന്നു മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. രാകേഷ് ടികായതിന് പുറമേ ഡോ.ദർശൻ പാൽ, ഹന്നാൻ മൊല്ല, യുദ്ധ് വീർസിംഗ്, തജീന്ദർ സിംഗ് വിർക്, അതുൽ കുമാർ അജ്ഞനാ എന്നിവരും മഹാപഞ്ചായത്തിൽ പങ്കെടുത്തു.
Comments