ആലപ്പുഴ : അമ്പലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തുവീഴുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ പുറക്കാട്ട് ആയിരക്കണക്കിന് താറാവുകളാണ് ചത്തത്. പക്ഷിപ്പനിയാണ് താറാവുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാൻ സാമ്പിളുകൾ ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
ആലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ഇല്ലിച്ചിറ അറുപതിൽച്ചിറ ജോസഫ് ചെറിയാൻ എന്ന കർഷകന്റെ 70 ദിവസം പ്രായമായ നാലായിരത്തോളം താറാവുകളാണ് ചത്തത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളർത്തിയിരുന്ന താറാവുകൾ ചത്തതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. സമീപത്തെ മറ്റ് കർഷകരുടെയും അവസ്ഥ സമാനമാണ്.
സംഭവമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്തി പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ല. മുൻപ് പക്ഷിപ്പനി മൂലം താറാവുകൾ ചത്തതിന് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഇത്തവണയും കാണുന്നതെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രദേശത്തെ നിരവധി താറാവുകൾക്ക് നിലവിൽ രോഗലക്ഷണങ്ങളുണ്ടെന്നും കർഷകർ പറയുന്നു. പക്ഷിപ്പനി ആണോ എന്ന് സ്ഥിരീകരിക്കാൻ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹൗയ് സെക്യൂരിട്ടി ആനിമൽ ഡിസീസിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംമ്പറിൽ ആലപ്പുഴയിൽ പക്ഷി പനിയെ തുടർന്ന് നിരവധി താറാവുകൾ ചത്തൊടുങ്ങിയിരുന്നു.















