ബെംഗുളൂരു:ദക്ഷിണാഫ്രിക്കയിൽ നിന്ന് കർണാടകയിൽ എത്തിയയാളുടെ സാമ്പിൾ ഒമിക്രോൺ ടെസ്റ്റിന് അയച്ചു.ജീനോമിൽ നേരിയ വ്യതിയാനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കൊറോണ സാമ്പിൾ ഐസിഎംആറിലേക്ക് ഒമിക്രോൺ ടെസ്റ്റിന് പരിശോധനയ്‌ക്ക് അയച്ചത്.ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ വിദേശ പൗരൻമാർക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരിൽ 63 വയസുള്ള വിദേശ പൗരന് പരിശോധനയിൽ ഡെൽറ്റവകഭേദമല്ല പിടിപെട്ടതെന്ന് പരിശോധനാഫലത്തിലൂടെ വ്യക്തമായി.ഇതേ തുടർന്നാണ് കൂടുതൽ പരിശോധനയ്‌ക്കായി കർണാടക ആരോഗ്യമന്ത്രാലയം വിദേശപൗരന്റെ സാമ്പിൾ ഐസിഎംആറിലേക്ക് അയച്ചത്. പരിശാധന ഫലം വൈകുന്നേരത്തോടെ വരുമെന്ന് കരുതുന്നതായി കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ വ്യക്തമാക്കി.
ഒമിക്രോൺ വകഭേദം ഭീതിപടർത്തിയ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഈ മാസം ഒന്നുമുതൽ എത്തിയ മുഴുവൻ പേരെയും കണ്ടെത്തി വീണ്ടും പരിശോധന ആരംഭിച്ചിരുന്നു.നവംബർ ഒന്ന് മുതൽ 95 ആഫ്രിക്കൻ സ്വദേശികളാണ് ബെംഗളൂരുവിലെത്തിയത്.
കൊറോണ വകഭേദം ഒമിക്രോൺ ആഗോളതലത്തിൽ ഉയർന്ന അപകടസാധ്യത ഉള്ളതാവാമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചാൽ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കാൻ ആഴ്ചകൾ എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
Comments