ഇസ്ലാമാബാദ്: അഫ്ഗാനിലെ ജനത പട്ടിണികൊണ്ട് മരിച്ചാലും കുഴപ്പമില്ലെന്ന നിലപാടുമായി പാകിസ്താൻ. ഇന്ത്യ അയക്കാൻ തീരുമാനിച്ച ഭക്ഷ്യധാന്യങ്ങൾ അനാവശ്യ നിബന്ധനകൾ പറഞ്ഞ് തടഞ്ഞുകൊണ്ടാണ് പാകിസ്താന്റെ ഇന്ത്യാ വിരോധം പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ പതാകയും ചിഹ്നങ്ങളുമായി ട്രക്കുകൾ അതിർത്തി കടത്തില്ലെന്നാണ് പാകിസ്താന്റെ നയം.
ആഗോള സഹായമാണ് നൽകുന്നതെന്നും ഇന്ത്യ അതിന്റെ ഭാഗമാണ് ആകേണ്ടതെന്നുമുള്ള ന്യായീകരണമാണ് പാകിസ്താൻ നിരത്തുന്നത്. വിമാനമാർഗ്ഗം ഇത്രയധികം ടൺ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനാവില്ലെന്നത് കണക്കിലെടുത്താണ് ഇന്ത്യ പാകിസ്താൻ വഴി അഫ്ഗാനിലേക്ക് ട്രെയിൻ മാർഗ്ഗം സാധനങ്ങളെത്തിക്കാൻ മുൻകൈ എടുത്തത്. ഇന്ത്യയുടെ ഇസ്ലാമാബാദിലെ എംബസിയിലേക്കാണ് പാകിസ്താൻ വിദേശകാര്യവകുപ്പ് നിർദ്ദേശം നൽകിയത്.
ഐക്യരാഷ്‌ട്ര സഭയുടെ നിർദ്ദേശം വന്നയുടനെ 50,000 ടൺ ഭക്ഷ്യധാന്യമാണ് 1200 ട്രക്കുകളിലായി ഇന്ത്യ വാഗാ അതിർത്തിയിൽ തയ്യാറാക്കിനിർത്തിയത്. ഇതിനിടെയാണ് പാകിസ്താൻ ഇന്ത്യയുടേതെന്ന് തിരിച്ചറിയുന്ന ഒന്നും ട്രക്കുകളിൽ പാടില്ലെന്ന നിലപാട് എടുത്തത്. പാകിസ്താന്റെ പിടിവാശി അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ എടുത്തത്. ഇന്ത്യ നൽകുന്ന ഭക്ഷ്യധാന്യമാണ് അഫ്ഗാനിലെത്തുന്നതെന്ന് അവിടത്തെ ജനത അറിയണം. ആ ജനതയെ സംരക്ഷിക്കാനുള്ള ബാദ്ധ്യത ഇന്ത്യ ഏറ്റെടുത്തതാണെന്നും എല്ലാം അന്താരാഷ്‌ട്ര നിർദ്ദേശപ്രകാരമാണെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.
Comments