മുംബൈ : അനധികൃതമായി സംസ്ഥാനത്ത് താമസമാക്കിയ ബംഗ്ലാദേശി പൗരന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര പോലീസ്. ബിവന്ദി നഗരത്തിലെ താമസിച്ചുവരികയായിരുന്ന 40 പേരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും വ്യാജ ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
ബിവന്ദിയിലെ മൂന്ന് പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശികളെ പിടികൂടിയത്. രാജ്യസുരക്ഷയുടെ ഭാഗമായി നഗരത്തിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന പോലീസ് തുടരുകയാണ്. ഇതിനിടെയാണ് ബംഗ്ലാദേശികൾ പിടിയിലായത്. ശാന്തി നഗറിൽ നിന്നും 20 പേരെയും, ബിവന്ദി ടൗണിൽ നിന്നും 10 പേരേയുമാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവർ നർപ്പോളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് പിടിയിലായത്. രാജ്യതിർത്തി കടന്ന് മുംബൈയിൽ എത്തിയ ഇവർ വിവിധഭാഷാ തൊഴിലാളികൾക്കൊപ്പം ജോലി ചെയ്തുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആധാർ കാർഡിന് പുറമേ പാൻ കാർഡും വോട്ടർ ഐഡിയുമാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഇവരിൽ നിന്നും 28 മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ബംഗ്ലാദേശികൾക്കെതിരെ പോലീസ് കേസ് എടുത്തു.
ഇന്ത്യൻ പാസ്‌പോർട്ട് നിയമപ്രകാരവും വിദേശികളുടെ നിയമ പ്രകാരവുമാണ് കേസ് എടുത്തത്. ഇവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
Comments