കൊച്ചി : കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്. ഹൈക്കോടതിയാണ് ശിക്ഷ ഇളവ് നൽകിയത്. 20 വർഷത്തെ തടവ് 10 വർഷമാക്കിയാണ് കുറച്ചത്.
20 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു കൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവിനെതിരെ റോബിൻ വടക്കും ചേരി സമർപ്പിച്ച അപ്പീലിൽ വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി ശിക്ഷയിൽ ഇളവ് നൽകിയത്. പോക്സോ, ബലാത്സംഗം, ഒരു സ്ഥാപനത്തിന്റെ അധികാരം ദുരുപയോഗം ചെയ്തു, ഈ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിയ്ക്കാൻ ശ്രമിച്ചു, തുടങ്ങിയ വസ്തുതകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്. എന്നാൽ ഇതിൽ സ്ഥാപനത്തിന്റെ പദവി ദുരുപയോഗം ചെയ്തുവെന്ന വകുപ്പ് എടുത്തു കളഞ്ഞാണ് ഹൈക്കോടതി ശിക്ഷാ വിധിയിൽ ഇളവ് നൽകിയിരിക്കുന്നത്. അതേസമയം പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയാണ് ഫാ റോബിൻ വടക്കുംചേരി. വിചാരണയ്ക്കിടെ പല തവണ പീഡനത്തിന് ഇരായായ പെൺകുട്ടിയെ ഉൾപ്പെടെ സ്വാധീനിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവ് തന്നെയാണ് പീഡനത്തിനിരയാക്കിയതെന്ന് വരുത്തി തീർക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിരുന്നു. അടുത്തിടെ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് റോബിൻ വടക്കുംചേരി കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷയിൽ ഇളവ് ലഭിച്ചിരിക്കുന്നത്.
Comments