ഇടുക്കി: വ്യാഴാഴ്ച പുലർച്ചെയോടെയാണ് മുല്ലപ്പെരിയാറിന്റെ പത്ത് ഷട്ടറുകളും ഉയർത്തിയത്. രണ്ടരയോടെ എട്ട് ഷട്ടറുകളും ഒരു മണിക്കൂറിടവിട്ട് ശേഷിക്കുന്ന രണ്ട് ഷട്ടറുകളും തമിഴ്‌നാട് ഉയർത്തി. ഇതോടെ അർദ്ധരാത്രിയിൽ ദുരിതത്തിലായത് വണ്ടിപ്പെരിയാർ, വള്ളക്കടവ് നിവാസികളാണ്.
ഒരു മുന്നറിയിപ്പ് പോലും ലഭിച്ചില്ലെന്നും ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് ഇതാദ്യമല്ലെന്നും പ്രദേശവാസികൾ പ്രതികരിച്ചു. പലരുടെയും വീടിന്റെ മുറ്റം വരെ വെള്ളമെത്തിയപ്പോൾ വള്ളക്കടവിലെ നിരവധി വീടുകളിൽ രാത്രി തന്നെ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പ് ലഭിക്കാതിരുന്നതിനാൽ പെട്ടെന്ന് എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ പലരും പകച്ചുനിന്നു.
വീട്ടുപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളുമെല്ലാം വെള്ളം കയറുന്ന വീടിനുള്ളിൽ തന്നെവെച്ച് ഓരോരുത്തരും ജീവൻ രക്ഷിക്കാൻ പ്രഥമ പരിഗണന നൽകി. മുന്നറിയിപ്പ് ലഭിച്ചില്ലെങ്കിൽ എപ്രകാരമാണ് തയ്യാറെടുക്കാൻ സാധിക്കുകയെന്നാണ് കുട്ടികളെയും തോളിലേറ്റി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയ വീട്ടമ്മമാർ ചോദിക്കുന്നത്.
ഇത്തരത്തിൽ ഏത് സമയം വേണമെങ്കിലും അണക്കെട്ട് തുറക്കുന്ന രീതിയുള്ളതിനാൽ ഒഴുകിയെത്തുന്ന ജലത്തെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ടവരാണ് അധികവും. എന്ത് വിശ്വാസത്തിലാണ് സമാധാനത്തോടെ തങ്ങൾ രാത്രി കിടന്നുറങ്ങുകയെന്നും പ്രദേശവാസികൾ ചോദിക്കുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിക്ക് ഇത്തരത്തിൽ ഷട്ടർ ഉയർത്തിയ സംഭവമുണ്ടായെന്നും വീട്ടുകാർ ചൂണ്ടിക്കാട്ടി. വെള്ളം ഒഴുകിയെത്തിയതോടെ ജനങ്ങൾ പ്രതിഷേധം ആരംഭിച്ചതിനാൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചു. പത്ത് ഷട്ടറുകളിൽ ഒമ്പതെണ്ണവും അടച്ചു. തുറന്നിരിക്കുന്ന ഷട്ടർ 30 സെന്റീമീറ്ററാണ് ഉയർത്തിയിരിക്കുന്നത്.
തമിഴ്‌നാടും കേരളവും തമ്മിൽ മുല്ലപ്പെരിയാർ സംബന്ധിച്ച ചർച്ച എങ്ങുമെത്താതെ തുടരുകയാണ്. ഇതിനിടെ ഓരോ ഷട്ടറുകളും തുറക്കുമ്പോൾ നദീതീരത്തുള്ള ജനതയാണ് ക്ലേശമനുഭവിക്കുന്നത്. രാത്രി വെള്ളം തുറന്നുവിടരുതെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ച് കൊണ്ട് തമിഴ്‌നാട് വീണ്ടും അർദ്ധരാത്രിയിൽ ഡാം തുറക്കുമ്പോൾ മുൻകരുതലും തയ്യാറെടുപ്പുകളും സ്വീകരിക്കാൻ കഴിയാതെ പോകുകയാണ് ജനങ്ങൾക്ക്. മുന്നറിയിപ്പെങ്കിലും യഥാവിധി നൽകണമെന്നാണ് തീരത്ത് താമസിക്കുന്നവരുടെ ആവശ്യം.
കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതിൽ കേന്ദ്ര ജലകമ്മീഷനെ ഉൾപ്പെടെ കേരളം പ്രതിഷേധം അറിയിച്ചിരുന്നു. വെളളം നിറയുന്നത് അനുസരിച്ച് പകൽ തന്നെ ഇതിന് വേണ്ട ക്രമീകരണം ഏർപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് വീണ്ടും തമിഴ്‌നാടിന്റെ നടപടി
Comments