ന്യൂയോർക്ക്: ബീജിംഗിൽ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിനായുള്ള സമാധാന സന്ധി പ്രസ്താവം പുറത്തിറക്കി ഐക്യരാഷ്‌ട്ര സഭ. ഒളിമ്പിക്‌സിലൂടെ കായികരംഗത്തും അല്ലാതേയും ലോകസമാധാനം പുലരുകയാണ് ലക്ഷ്യമെന്ന സന്ദേശമാണ് ഐക്യരാഷ്‌ട്ര സഭ സമാധാന സന്ധി പ്രസ്താവത്തിലൂടെ പുറത്തി റക്കിയത്.
ഒളിമ്പിക്‌സിനെ അധികരിച്ചാണ് 76-ാം പൊതുസമ്മേളനത്തിന്റെ ഭാഗമായി 173 രാജ്യങ്ങളുടെ പങ്കാളിത്തം ഐക്യരാഷ്‌ട്ര സഭ ഉറപ്പുവരുത്തിയത്.
2022 ഫെബ്രുവരി 4-ാം തിയതിയാണ് ബീജിംഗിൽ ശൈത്യകാല ഒളിമ്പിക്‌സ് അരങ്ങേറുന്നത്.
കായികമേളയ്‌ക്ക് ഒരാഴ്ച വിവിധ പരിപാടികൾ എല്ലാ രാജ്യങ്ങളും നടത്തണം. ഒളിമ്പിക്‌സിലൂടെ ശക്തമായ കായിക സംസ്‌കാരം വളരാനും ലോകസമാധാനം പുലരാനുമുള്ള സന്ദേശം നൽകുന്ന പരിപാടികളാണ് നടത്തേണ്ടതെന്നും ഐക്യരാഷ്‌ട്ര സഭ അറിയിച്ചു.
ലോകരാജ്യങ്ങൾ ഒരുമിച്ച് ഒരുമനസ്സോടെ പങ്കെടുക്കുന്നതാണ് ലോകകായിക വേദി. ലോകസമാധാനത്തിന്റെ സന്ദേശം പകരാൻ മാതൃകാപരമായി സാധിക്കുന്ന ഏക ഇടമാണ് ഒളിമ്പിക്‌സ്. ടോക്കിയോ ഒളിമ്പിക്‌സിലൂടെ ലോകത്തുണ്ടായ കായികമേഖലയിലെ ഉണർവ്വ് ബീജിംഗിലും തുടരുമെന്ന പ്രത്യാശയും ഐക്യ രാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ പങ്കുവെച്ചു.















