ന്യൂഡൽഹി:രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങളാണ് രാജ്യത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.വിമാനത്താവളിലെത്തുന്നവരെ കർശന പരിശോധനയ്‌ക്കാണ് വിധേയരാക്കുന്നത്.
കൊറോണ ടെസ്റ്റ് എടുത്തതിന് ശേഷവും ഒമിക്രോൺ സാദ്ധ്യത തള്ളിക്കളയാതെ കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നത്.വിദേശ യാത്ര കഴിഞ്ഞെത്തിയ ആളുകളിൽ പരിശോധനകൾക്കു ശേഷം സംശയം തോന്നുന്നവരെയെല്ലാം ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.രാജ്യത്താകമാനം വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജിതമാക്കി കഴിഞ്ഞു.ജാഗ്രതയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര ഷെഡ്യൂൾഡ് വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനമടക്കം രാജ്യം പിൻവലിച്ചിരുന്നു.
അതേ സമയം രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടു പേരിൽ ഒരാളായ ദക്ഷിണാഫ്രിക്കൻ സ്വദേശി വിദേശത്തേക്കു പോകാൻ ഇടയാക്കിയ നെഗറ്റീവ് കൊറോണ ടെസ്റ്റ് റിപ്പോർട്ടിന്റെ സാധുതയെക്കുറിച്ച് കർണാടക അന്വേഷണം ആരംഭിച്ചു.
രണ്ട് ആർ.ടി.പി.സി.ആർ പരിശോധനകളിൽ, ഒന്ന് നെഗറ്റീവും ഒരെണ്ണം പോസിറ്റീവും ആയതിലെ വൈരുദ്ധ്യമാണ് അന്വേഷിക്കുന്നത്.ഒമിക്രോൺ ബാധിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയായ അറുപത്തിയാറുകാരൻ കൊറോണ സ്ഥിരീകരിച്ച് ഏഴു ദിവസത്തിനുള്ളിലാണ് ഇന്ത്യ വിട്ടത്. ഒരു സ്വകാര്യ ലാബിൽനിന്നുള്ള നെഗറ്റീവ് കൊറോണ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
Comments