തലശേരി: പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പരസ്യമായി കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയിട്ടും അക്രമത്തിന് മുതിർന്നിട്ടും ചെറുവിരൽ അനക്കാതിരുന്ന പോലീസ് തലശേരിയിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കേസിൽ കുടുക്കാൻ ആസൂത്രിത നീക്കം നടത്തുന്നു. നിരോധനാജ്ഞ ലംഘിച്ചുവെന്നും പ്രകോപനമുദ്രാവാക്യം വിളിച്ചുവെന്നും ആരോപിച്ചാണ് നടപടിക്ക് ഒരുങ്ങുന്നത്. പോലീസിന്റെ നീക്കത്തിന് പിന്നിൽ സർക്കാരിന്റെയും സമ്മർദ്ദമുണ്ട്.
കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന് പ്രചരിപ്പിച്ചാണ് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തലശേരിയിൽ സാമുദായിക സംഘർഷമുണ്ടാക്കാൻ നീക്കം നടത്തിയത്. കഴിഞ്ഞ ദിവസം മുസ്ലീംപള്ളികൾ തങ്ങൾ സംരക്ഷിക്കുമെന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആർഎസ്എസ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി നഗരത്തെ ഏറെസമയം ഭീതിയിലാക്കിയിരുന്നു.
പ്രകടനത്തിന് ശേഷം ബിജെപി ഓഫീസ് അക്രമിക്കാനും കൊടികളും ഫ്‌ളക്‌സുകളും നശിപ്പിക്കാനും ഇവർ മുതിർന്നു. ഇതോടെ ആർഎസ്എസ് പ്രവർത്തകരും സംഘടിച്ചെങ്കിലും പോലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് സംയമനം പാലിച്ചതിനാലാണ് വലിയ സംഘർഷം ഒഴിവായത്. സംഭവത്തിൽ പ്രതിഷേധിച്ച് തലശേരിയിൽ ഇന്നലെ സംഘപരിവാർ സംഘടനകൾ ശക്തിപ്രകടനത്തിന് ആഹ്വാനം നടത്തിയിരുന്നു. എന്നാൽ ഇതിന് തൊട്ടുമുൻപ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രകടനം തടയാനാണ് പോലീസ് ശ്രമിച്ചത്.
ഒരു വിഭാഗത്തിന് മാത്രം നിയമവും മറ്റൊരുകൂട്ടർക്ക് ആനുകൂല്യവും നടക്കില്ലെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും നിലപാട് എടുത്തു. പ്രകടനം സമാധാനപരമായിരിക്കുമെന്ന് പോലീസിന് ഉറപ്പും നൽകി. തുടർന്ന് സമാധാനപരമായി പ്രകടനം നടത്തുകയും ചെയ്തു. തയ്യാറാക്കിയ മുദ്രാവാക്യം മാത്രമേ വിളിക്കാവൂ എന്ന് അണികൾക്ക് നേതാക്കൾ കർശന നിർദ്ദേശങ്ങളും നൽകിയിരുന്നു. ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മുകുന്ദ് മല്ലർ റോഡിൽ പോലീസ് തടയുകയും ചെയ്തു.
സമാധാനപരമായി പ്രതിഷേധയോഗം നടത്തിയ ശേഷം പ്രവർത്തകർ പിരിഞ്ഞുപോകുകയും ചെയ്തു. ഒരു അക്രമസംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഘപരിവാർ പ്രവർത്തകരുടെ സംയമനത്തെ ജില്ലാ പോലീസ് നേതൃത്വം തന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് സർക്കാരിന്റെയും സിപിഎമ്മിന്റെ കണ്ണൂർ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങി നിരോധനാജ്ഞ ലംഘിച്ചുവെന്നും പ്രകോപന മുദ്രാവാക്യം വിളിച്ചുവെന്നും പറഞ്ഞ് ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കേസിൽ കുടുക്കാൻ നീക്കം തുടങ്ങിയത്.
മുദ്രാവാക്യം വിളിച്ച 15 ഓളം പേരെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചതിൽ ഒരു നടപടിയും ഇല്ല. ആരും ഇതിൽ പരാതി നൽകിയില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിന് സ്വമേധയാ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നിരിക്കെയാണ് പോലീസിന്റെ ന്യായീകരണം.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തലശേരിയിൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി നിരോധനാജ്ഞ തുടരും. പോലീസ് പട്രോളിംഗും ശക്തമാക്കും. രാഷ്‌ട്രീയ പാർട്ടികളുടെ സമാധാനയോഗം വിളിക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്.
Comments