ന്യൂഡൽഹി: രാജ്യത്തെ എല്ലാ ആരോഗ്യപ്രവർത്തകർക്കും കൊറോണ മുൻനിര പോരാളികൾക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻനിര പോരാളികളുടെ പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന നിലപാടിലാണ് ഐഎംഎ. ഇത് സംബന്ധിച്ച് ഐഎംഎ അദ്ധ്യക്ഷൻ ഡോ. ജെ.എ ജയലാലാണ് നിലപാടറിയച്ചത്.
കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നടപടികൾ ആരംഭിക്കണമെന്നും ഒമിക്രോൺ വകഭേദം ഗൗരവമായി കാണേണ്ടതാണെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. ഈ വർഷത്തെ നീറ്റ്-പിജി കൗൺസിലിങ് വൈകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും പ്രൊഫഷണലുകൾക്ക് ക്ഷാമമുണ്ടാകുന്നുണ്ടെന്നും ഡോ. ജെ.എ ജയലാൽ പറഞ്ഞു. ഇക്കാര്യത്തിൽ കാലതാമസം ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ബൂസ്റ്റർ ഡോസിന്റെ വിതരണവുമായി ബന്ധപ്പെട്ട് നിലവിൽ ഔദ്യോഗികമായ തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ആരോഗ്യ വിദഗ്ധരുടെ ശുപാർശയും അഭിപ്രായവും കണക്കിലെടുത്താകും ബൂസ്റ്റർ ഡോസ് വിഷയത്തിൽ കേന്ദ്രം നിലപാട് അറിയിക്കുകയെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹര്യത്തിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചിട്ടുണ്ട്.
Comments