തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി എംഎം മണി. സർക്കാരിന്റേത് ശുദ്ധ പോക്രിത്തരമാണെന്ന് എം.എം മണി പറഞ്ഞു. പാതിരാത്രിയിൽ ഡാം തുറന്നുവിട്ട തമിഴ്‌നാടിന്റെ നടപടി മര്യാദകേടാണ്. ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങളേയും എം.എം മണി വിമർശിച്ചു. കോൺഗ്രസ് ഗവൺമെന്റുകൾ ചെയ്യേണ്ടതൊന്നും ഇത്രയും കാലത്തിനിടയിൽ ചെയ്തിട്ടില്ല. കോൺഗ്രസുകാർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും എന്താണ് ഈ വിഷയത്തിൽ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആത്മാർത്ഥതയില്ലാത്ത ആളാണ്. അതുകൊണ്ട് തന്നെ എം.പിയും വി.ഡി സതീശനുമെല്ലാം വീട്ടിൽ പോയിരുന്നു സമരം ചെയ്താൽ മതിയെന്നും എം.എം മണി പറഞ്ഞു.
ഷട്ടറുകൾ രാത്രി മുന്നറിയിപ്പില്ലാതെ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് 142 അടിയിൽ എത്തിയതോടെ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുകയായിരുന്നു. പുലർച്ചെ രണ്ടരയ്‌ക്കും മൂന്നരക്കുമായാണ് 8 ഷട്ടറുകൾ തുറന്നത്.
പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളിൽ വീടുകളിൽ വെള്ളം കയറി. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കൂടാതെ വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസും അറിയിച്ചിരുന്നു.
Comments