ശ്രീലങ്കൻ പൗരനെ കത്തിച്ചുകൊന്ന സംഭവം.;ആൾക്കൂട്ടകൊലപാതകങ്ങളെ തടയുമെന്ന് പാകിസ്താൻ; പ്രഖ്യാപനങ്ങൾ പ്രഹസനം മാത്രമെന്ന് വിമർശനം
ഇസ്ലാമാബാദ്: പാകിസ്താനിൽ ശ്രീലങ്കൻ പൗരൻ അതിദാരുണമായി ആൾക്കൂട്ടകൊലപാതകത്തിന് ഇരയായ സംഭവത്തെ തുടർന്ന് പുതിയ തീരുമാനങ്ങളുമായി പാകിസ്താൻ. രാജ്യത്ത് ആൾക്കൂട്ടകൊലപാതകങ്ങൾ അനുവദിക്കില്ലെന്നാണ് പാകിസ്താൻ പ്രഖ്യാപിച്ചത്.
ആൾക്കൂട്ടത്തെ നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ല. വിദേശ പൗരമാർക്ക് സംരക്ഷണം കൂടുതൽ സംരക്ഷണം ഉറപ്പാക്കും , കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും എന്നിങ്ങനെയാണ് പാകിസ്താന്റെ അവകാശവാദങ്ങൾ.വ്യക്തികളെയും ജനക്കൂട്ടത്തെയും നിയമം കൈയിലെടുക്കാൻ അനുവദിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നുമാണ് കാബിനറ്റ് യോഗത്തിൽ തീരുമാനമായത്.
ശ്രീലങ്കൻ വസ്ത്രഫാക്ടറി ജനറൽ മാനേജർ പ്രിയന്ത കുമാര ദിയാവാദനയെയാണ് തീവ്ര മതവാദികളായ തെഹ്രീകെ ലബ്ബായിക് പാകിസ്താൻ(ടി.എൽ.പി.) പ്രവർത്തകർ തല്ലിക്കൊന്ന് കത്തിച്ചത്. പ്രിയന്ത കൂമാരെയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ആൾക്കൂട്ടം, അദ്ദേഹത്തിന്റെ മൃതദേഹം തെരുവിന് നടുവിലിട്ട് കത്തിച്ചു.
ആൾക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 800 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. മതനിന്ദ ആരോപിച്ചാണ് ശ്രീലങ്കൻ പൗരന് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയത്. ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് ആക്രമണം നടത്തിയത്.പ്രിയന്ത കുമാരയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെഹ്രീകെ ലബ്ബായിക് പാകിസ്താന്റെ ക്രൂരത വെളിച്ചെത്ത് കൊണ്ടുവരുന്നതായിരുന്നു.പ്രിയന്ത കുമാരയുടെ ശരീരത്തിലെ എല്ലാ എല്ലുകളും പൊട്ടിയിരുന്നു.ശരീരത്തിന്റെ 99 ശതമാനം ഭാഗവും പൊള്ളലേറ്റിരുന്നു.എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.
പോസ്റ്റ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം തലയോട്ടിയ്ക്കും താടി എല്ലിനുമേറ്റ ഗുരുതരമായ ഒടിവാണ് മരണകാരണം. കൂടാതെ, ആക്രമണത്തെത്തുടർന്ന്, പ്രിയന്ത കുമാരയുടെ കരൾ, ആമാശയം, വൃക്കകളിലൊന്ന് എന്നിവയും തകരാറിലായിരുന്നു. ഒരു കാല് ഒഴികെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും സാരമായ മുറിവേറ്റിട്ടുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.കഴിഞ്ഞ ദിവസം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രിയന്ത കുമാരയുടെ മൃതദേഹം ശ്രീലങ്കയിലേക്ക് അയച്ചിരുന്നു.
പ്രിയന്ത കുമാരയുടെ കൊലപാതകത്തിന് ശേഷം ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും പാകിസ്താന്റെ കൊടും ക്രൂരതയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തീവ്ര മതവാദികളായ തെഹ്രീകെ ലബ്ബായിക് പാകിസ്താനെ നിലയ്ക്ക് നിർത്താനാവാത്ത പാക് സർക്കാരിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന് മുൻപും പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടകൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ട്.വിമർശനങ്ങൾ ശക്തമായതോടെ സർക്കാരിന്റെ മുഖം രക്ഷിക്കാൻ മാത്രമാണ് പുതിയ പ്രഖ്യാപനങ്ങൾ എന്ന വിമർശനവും ഉയർന്നു കഴിഞ്ഞു.
Comments