ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലീസുകാരന് നേരെ തോക്കുചൂണ്ടിയ സംഭവത്തിൽ അറസ്റ്റിലായ ഷാരൂഖ് പഠാൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. സംഭവത്തിൽ ഇയാൾക്കെതിരെ കോടതി കുറ്റങ്ങൾ ചുമത്തി. വധശ്രമമുൾപ്പെടെയുള്ള കുറ്റങ്ങളാണ് കോടതി ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡൽഹി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. പോലീസുകാർക്ക് നേരെ തോക്ക് ചൂണ്ടിയത് അസാധാരണ സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പഠാൻ കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കിയത്. 1948 ലുണ്ടായ കലാപത്തിൽ പോലും ഇത്തരമൊരു സംഭവം അരങ്ങേറിയിട്ടില്ലെന്നും സെഷൻസ് കോടതി ജഡ്ജ് അമിതാഭ് റാവത്ത് പറഞ്ഞു.
സംഭവ സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ നിലനിന്നിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് ഷാരൂഖ് പഠാനും സംഘവും പ്രതിഷേധം നടത്തിയത്. ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188 ന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമത്തിന് പുറമേ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കോടതി ഷാരൂഖ് പഠാനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്ക് പുറമേ സംഭവത്തിൽ അറസ്റ്റിലായ ഷമീം, അബ്ദുൾ ഷെഹ്‌സാദ് എന്നിവർക്കെതിരെയും സമാന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
2020 മാർച്ച് മൂന്നിന് നടന്ന പ്രതിഷേധത്തിനിടെയായിരുന്നു ഷാരൂഖ് പഠാൻ പോലീസ് ഉദ്യോഗസ്ഥന് നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഡൽഹി പോലീസ് കോൺസ്റ്റബിൾ ദീപക് ധനിയയ്‌ക്ക് നേരെയായിരുന്നു ഇയാൾ തോക്കു ചൂണ്ടിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിൽ തീഹാർ ജയിലിലാണ് ഷാരൂഖ് പഠാൻ.
Comments