മുംബൈ: വിരാട് കോഹ്ലിയെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിൽ ബിസിസിഐക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.കോഹ്ലിയെ അപമാനിക്കുന്ന നടപടിയാണ് ബിസിസിഐ ചെയ്‌തെന്നാണ് ആരാധകരുടെ പ്രധാന ആരോപണം.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ പരിഹസിച്ചും ആരാധകർ രംഗത്തെത്തി. താങ്കളും വേൾഡ്കപ്പ് നഷ്ടപ്പെടുത്തിയിട്ടില്ലേ എന്ന് ചോദിച്ചായിരുന്നു ആരാധകരുടെ ട്വീറ്റ്.ബിസിസിഐയും രോഹിത്തും ഒത്തുകളിക്കുകയാണെന്ന് ആരോപണങ്ങൾ വരെ രോഹ്ലി ആരാധകർ ഉയർത്തുന്നുണ്ട്.
ക്യാപ്റ്റൻസി മാറ്റം കോഹ്ലിയുടെ സമ്മതത്തോടെയല്ലെന്ന അഭ്യൂഹം ശക്തമാണ്. ടി20 നായക സ്ഥാനം രാജിവയ്‌ക്കുമ്പോൾ 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ നയിക്കാനുള്ള താൽപര്യം കോഹ്ലി വ്യക്തമാക്കിയിരിക്കുന്നു.എന്നാൽ ഇന്നലെ രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തെരഞ്ഞെടുത്തതായി ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് രോഹിത് ശർമയെ ഏകദിനത്തിൽ ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്.2023 ലോകകപ്പ് വരെ രോഹിത് ക്യാപ്റ്റനായി തുടരും. ടെസ്റ്റ് ടീം നായകനായി കൊഹ്ലി തുടരും.
നേരത്തെ ടി-20യിലും രോഹിത് ശർമ വിരാട് കോഹ്ലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ ആ സമയത്ത് സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴാണ് രോഹിത് ശർമയെ പരിമിത ക്രിക്കറ്റിൽ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന ബിസിസിഐ പുറത്തിറക്കിയത്.
Comments