മുംബൈ: വിരാട് കോഹ്ലിക്ക് പിന്തുണയുമായി രോഹിത് ശർമ. കോഹ്ലി എല്ലായ്‌പ്പോഴും നായകനാണെന്നും അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ടെന്നും രോഹിത് പറഞ്ഞു. ഇന്നലെയാണ് വിരാട് കോഹ്ലിക്ക് പകരം രോഹിത് ശർമ്മയെ ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റനാക്കിയത്.ഇതിന് പിന്നാലെ നിരവധി പേരാണ് കോഹ്ലിയെ പരിഹസിച്ച് രംഗത്തെത്തിയത്.ലോകകപ്പിലടക്കമുള്ള കോഹ്ലിയുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് വിമർശനവുമായി രംഗത്തെത്തിയത്.പിന്നാലെ കോഹ്ലിയെ പിന്തുണച്ചും ആരാധകർ രംഗത്തെത്തിയിരുന്നു.
വിരാട് കോഹ്ലിയെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിൽ ബിസിസിഐക്ക് എതിരെയാണ് ആരാധകർ രംഗത്തെത്തിയത്.കോഹ്ലിയെ അപമാനിക്കുന്ന നടപടിയാണ് ബിസിസിഐ ചെയ്തെന്നാണ് ആരാധകരുടെ പ്രധാന ആരോപണം.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ പരിഹസിച്ചും ആരാധകർ രംഗത്തെത്തി. താങ്കളും വേൾഡ്കപ്പ് നഷ്ടപ്പെടുത്തിയിട്ടില്ലേ എന്ന് ചോദിച്ചായിരുന്നു ആരാധകരുടെ ട്വീറ്റ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്.
കോഹ്ലിയെപ്പോലെ ഒരു ബാറ്റർ ടീമിന് എല്ലായ്‌പ്പോഴും ആവശ്യമുണ്ട്. ടി-20യിൽ 50ലധികം ശരാശരി അസാമാന്യമാണ്. മത്സരപരിചയം കൊണ്ട് പലപ്പോഴും അദ്ദേഹം ഇന്ത്യയെ ദുഷ്‌കരമായ സാഹചര്യത്തിൽ കരകയറ്റിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ടീമിലെ നായകനാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിൽ വളരെ അനിവാര്യമാണെന്ന് രോഹിത് കുറിച്ചു.
2023 ലോകകപ്പ് വരെ രോഹിത് ക്യാപ്റ്റനായി തുടരും. ടെസ്റ്റ് ടീം നായകനായി കൊഹ്ലി തുടരും.നേരത്തെ ടി-20യിലും രോഹിത് ശർമ വിരാട് കോഹ്ലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ ആ സമയത്ത് സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴാണ് രോഹിത് ശർമയെ പരിമിത ക്രിക്കറ്റിൽ ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന ബിസിസിഐ പുറത്തിറക്കിയത്.
Comments