തിരുവനന്തപുരം: സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന ആഹ്ളാദ പ്രകടനത്തെ വിമർശിച്ച് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. അപകട വാർത്ത പരന്നതിന് പിന്നാലെ പലയാളുകളും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട് ആവേശം കൊള്ളുകയും ‘ഹഹഹ’ റിയാക്ഷൻ നൽകുകയും അപകടത്തെ ഒരു ആഘോഷമാക്കി മാറ്റുകയും ചെയ്യുന്ന കാഴ്ച അത്യധികം ദുഃഖിപ്പിച്ചതായും അദ്ദേഹം പ്രതികരിച്ചു. ഒരിക്കലും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും സൈബർ പോലീസ് ഇവരെ കണ്ടെത്തി നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ശ്രീകുമാരൻ ആവശ്യപ്പെട്ടു.
രാജ്യത്തിന് ഇന്ന് കറുത്ത ദിനമാണ്. ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും അദ്ദേഹത്തിന്റെ പത്‌നിയുമടക്കം 13 പേർ ഈ ഭൂമി വിട്ടുപോയിരിക്കുകയാണ്. ഭാരതത്തിന് ആദ്യമായിട്ടായിരുന്നു ഒരു സംയുക്ത സൈനിക മേധാവിയെ ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ആഘോഷമാക്കിയ പലരുടെയും പ്രതികരണങ്ങൾ അത്യധികം നടുക്കത്തോടെയാണ് കാണേണ്ടി വന്നത്. ഇത്തരക്കാരെ പിടികൂടി പോലീസ് കേസെടുക്കാൻ തയ്യാറാകണം. എല്ലാ ഭാരതീയരും സംഘടിച്ച് ഈ രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. ഭാരതത്തിന്റെ വായുവും അന്നവും കഴിച്ചുകൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നവർ ക്രിമിനലുകളാണ്. അവരെ കണ്ടെത്തി കേസെടുക്കയും പോലീസ് അറസ്റ്റ് ചെയ്യുകയും വേണമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ഭാരതത്തിന്റെ അഭിമാനമായ സൈനിക മേധാവിക്കും അദ്ദേഹത്തോടൊപ്പം അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും രാജ്യം നേരിട്ട ഏറ്റവും വലിയ നഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച 13 പേരെയും ഈ രാഷ്‌ട്രവും ഇവിടുത്തെ ജനങ്ങളും എന്നുമോർക്കുമെന്നും അവരുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ശ്രീകുമാരൻ തമ്പി പ്രതികരിച്ചു.
Comments