ന്യൂഡൽഹി: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ആഗോളതലത്തിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയെന്നും ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്. അമേരിക്ക ആതിഥേയത്വം വഹിച്ച ജനാധിപത്യ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം.നിയമവാഴ്ചയോടും ബഹുസ്വര ധാർമ്മികതയോടുമുള്ള ബഹുമാനം ഉൾപ്പെടെയുള്ള ജനാധിപത്യ മനോഭാവം ഭാരതീയരിൽ വേരൂന്നിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ബൈഡന്റെ ക്ഷണപ്രകാരം ജനാധിപത്യത്തിനായുള്ള ഉച്ചകോടിയിൽ പങ്കെടുത്തതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, ബഹുമുഖ വേദികളിൽ ഉൾപ്പെടെ ആഗോളതലത്തിൽ ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
80-ലധികം രാജ്യങ്ങളിലെ നേതാക്കൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉച്ചകോടിയിൽ പങ്കെടുത്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലാണ് ഉച്ചകോടി നടന്നത്. ഉച്ചകോടിയിൽ അഴിമതി, അസമത്വം, പത്രസ്വാതന്ത്ര്യത്തിന്റെ പരിമിതികൾ എന്നിവയുൾപ്പെടെ ജനാധിപത്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കേന്ദ്രീകരിച്ച് ചർച്ച നടത്തി.ഇന്ത്യയെ കൂടാതെ ഫ്രാൻസ്, കാനഡ, ബ്രസീൽ, അർജന്റീന, ഉറുഗ്വേ, ജപ്പാൻ, ഇസ്രായേൽ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു.
എൻജിഒകൾ, സ്വകാര്യ കമ്പനികൾ. ജീവകാരുണ്യ സംഘടനകൾ, എന്നിവയുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
ജനാധിപത്യ രാജ്യങ്ങൾ അവരുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടി.ജനാധിപത്യത്തിന്റെ തത്വങ്ങൾ ആഗോള ഭരണത്തെ നയിക്കണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജനാധിപത്യത്തെ അനുകൂലമായും പ്രതികൂലമായും സ്വാധീനിക്കാനുള്ള സാങ്കേതികവിദ്യയുടെ കഴിവ് കണക്കിലെടുക്കുമ്പോൾ, മികച്ചതും ജനാധിപത്യപരവുമായ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് സാങ്കേതിക കമ്പനികൾ സംഭാവന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments