ദുബായ്: ഇത്തവണയും മാഗ്നസ് കാൾസൺ പതിവ് തെറ്റിച്ചില്ല. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ എതിരാളിയെ ബഹുദൂരം പിന്നിലാക്കി നേർവീജിയൻ താരം കിരീടം നിലനിർത്തി. കറുത്ത കരുക്കൾ ഉപയോഗിച്ച് കളിച്ച കാൾസൺ എതിരാളി ജിഎം ഇയാൻ നെപോംനിയച്ചച്ചിയെ തോൽപ്പിച്ചതോടെയാണ് തുടർച്ചയായി അഞ്ചാം കിരീടം നേടിയത്.
റഷ്യൻ താരം ഇയാൻ നെപോംനിയച്ചച്ചി വരുത്തിയ അബദ്ധം മുതലെടുത്താണ് കാൾസൺ കിരീടം തന്റേതാക്കിയത്. അവസാന സ്‌കോർ 7.5-3.5. വെള്ളിയാഴ്ച 3 മണിക്കൂർ 21 മിനിറ്റിനും നീണ്ട് നിന്ന മത്സരത്തിൽ 49 നീക്കങ്ങൾക്ക് ഒടുവിലാണ് കാൾസൺ വിജയിയായത്. 11-ാം ഗെയിമിലാണ് കാൾസൺ കിരീടം ഉറപ്പിച്ചത്. മൂന്ന് ഗെയിമുകൾ കൂടി അവശേഷിക്കവേയാണ് ജയം.
റഷ്യയുടെ ഇയാൻ നെപോംനിയാച്ചിക്കെതിരെ നാലാം ജയത്തോടെ ലോക ചാമ്പ്യൻഷിപ്പ് നിലനിർത്തിക്കൊണ്ട് മാഗ്‌നസ് കാൾസൺ തന്റെ ആധിപത്യം ഉറപ്പിച്ചു. ചെന്നൈയിൽ നടന്ന 2013ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തിയ കാൾസൺ ഇതുവരെ കിരീടം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല.
ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് കാൾസൺ. കാൾസന്റെ കളി ബോബി ഫിഷറിന്റെയും അനത്തൊലി കാർപ്പോവിന്റെയും ശൈലികൾ സമന്വയിപ്പിച്ച് കൊണ്ടുളളതാണ്. ബോബി ഫിഷറിനെപോലെ മത്സരബുദ്ധിയും കാർപ്പോവിനെ പോലെ വളരെ പൊസിഷണലായി എതിരാളിയെ വലിഞ്ഞു മുറുക്കിയുളള നീക്കവുമാണ് കാൾസണെ വ്യത്യസ്തനാകുന്നത്.
ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ സമ്മാനതുക 14.90 കോടി രൂപയാണ്. അതിൽ വിജയിക്ക് 60 ശതമാനവും എതിരാളിക്ക് 40 ശതമാനവും ലഭിക്കും. ദുബായിയിലെ എക്സ്പോ 2020 വേദിയിലെ എക്സിബിഷൻ ഹാൾ ആണ് ഇത്തവണ ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയായത്.
Comments