കണ്ണൂർ: ഭരണ കാര്യങ്ങളിൽ ഇടപെടരുതെന്ന് പാർട്ടി പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ കർശന താക്കീത്. കണ്ണൂർ പാർട്ടി സമ്മേളനത്തിലാണ് പിണറായിയുടെ താക്കീത്. പോലീസ് സ്റ്റേഷനുകളിൽ പാർട്ടി പ്രവർത്തകർ വിളിക്കരുതെന്നും തദ്ദേശ സ്ഥാപന ഭരണത്തിൽ ഇടപെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ പാർട്ടി ഘടകങ്ങളുടെ ശ്രദ്ധയിൽ പെടുത്താം, അല്ലാതെ അധികാരപ്രയോഗം നടത്തരുത്. ബംഗാളും ത്രിപുരയും ഓർക്കണമെന്നും പ്രവർത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനസമ്മേളനം കഴിഞ്ഞതിന് ശേഷം വീണ്ടും സംസാരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി പാർട്ടി അംഗങ്ങൾക്ക് ഇത്തരത്തിൽ ഒരു താക്കീത് നൽകിയത്. നേരത്തെ ഈ വിവരം പാർട്ടി ഘടകങ്ങളിൽ പാർട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ പ്രവർത്തകർക്കുള്ള ഒരു അറിയിപ്പ് എന്ന നിലയിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് താക്കീത് നൽകിയത്. പാർട്ടി പ്രവർത്തകർ ഒരു കാരണവശാലും ഭരണകാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നായിരുന്നു അദ്ദേഹം പ്രധാനമായും പറഞ്ഞത്. ബംഗാളിലേയും ത്രിപുരയിലേയും കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. ഭരണത്തുടർച്ച ഉണ്ടായ സ്ഥലങ്ങളാണിത്. ഇവിടെയെല്ലാം പാർട്ടി പ്രവർത്തകർ ഭരണം കയ്യാളി എന്ന വിമർശനമാണ് ഉണ്ടായിരുന്നത്. നിലവിൽ പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായി.
കേരളത്തിലും പാർട്ടിക്കും ഭരണത്തുടർച്ച ഉണ്ടായിട്ടുണ്ട്. എന്നാൽ അത് നിലനിർത്തണമെങ്കിൽ ചില തത്വങ്ങൾ പാലിക്കേണ്ടതുണ്ട്. ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും ഉണ്ടായ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടായിരിക്കണം അത്. ഏതെങ്കിലും രീതിയിൽ ഭരണകാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യമുണ്ടായാൽ അത് പാർട്ടി ഘടകങ്ങളെ അറിയിക്കുകയാണ് വേണ്ടത്. പാർട്ടി ഘടകങ്ങൾ അത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക എന്ന രീതി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.
Comments