ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്തു. അയർലൻഡിൽ നിന്നെത്തിയ 34കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. മാത്രമല്ല, ഇയാൾ വിമാനത്താവളത്തിൽ വെച്ച് നടത്തിയ ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തി ആദ്യം മുംബൈ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ നടത്തിയ പരിശോധനയിലാണ് കൊറോണ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ഇയാൾ നവംബർ 27 ന് വിശാഖപട്ടണത്ത് എത്തിയത്. പിന്നീട്, ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൻ വെച്ച് മറ്റൊരു ആർടിപിസിആർ പരിശോധന നടത്തി. തുടർന്ന് കൊറോണ സ്ഥിരീകരിക്കുകയും ഫലം ജീനോം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
ഇതുവരെ, വിദേശത്ത് നിന്നും ആന്ധ്രയിലെത്തിയ പതിനഞ്ച് യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകൾ ജീനോം പരിശോധനയ്ക്ക് അയച്ചതായി അധികൃതർ പറഞ്ഞു. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം ഇതോടെ 34ആയി ഉയർന്നു. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്റെ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നിവയാണ് ഒമിക്രോൺ സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങൾ.
Comments