ഇന്നും ആയിരക്കണക്കിന് അഭിനയമോഹികളെ പ്രചോദിപ്പിക്കുന്നതാണ് ഒരു ബസ് കണ്ടക്ടർ തമിഴകത്തിന്റെ മുഴുവൻ സൂപ്പർ സ്റ്റാറായി മാറിയ കഥ.. വെറുമൊരു അഭിനേതാവിൽ നിന്നും ഒരു ജനതയുടെ ജീവനാഡിയായി മാറിയ സ്റ്റൈൽ മന്നന്റെ കഥ.. ഇന്നും ഒരു സാധാരണക്കാരനായി ജനങ്ങളുടെ മുമ്പിലെത്തുന്ന രജനീകാന്ത് 71-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ സൂപ്പർതാരത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായുള്ള പ്രാർത്ഥനകളിലാണ് ആരാധകർ. ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട് ദിവസങ്ങളോളം ആശുപത്രിയിൽ തുടർന്ന രജനീകാന്തിന്റെ വസതിക്ക് മുന്നിൽ അദ്ദേഹത്തെ ഒരു നോക്ക് കാണാനും ആശംസകൾ അറിയിക്കാനും വൻ ജനാവലിയാണെത്തിയത്.
ഒരുപക്ഷേ അദ്ദേഹത്തിന്റെ ചടുതലയാർന്ന അഭിനയവും വേറിട്ട ശൈലിയും തന്മയീഭാവവും തന്നെയാകാം രജനീകാന്ത് എന്ന സാധാരണക്കാരൻ ഒരു ജനതയുടെ മുഴുൻ സ്റ്റൈൽ മന്നനായതിന് പിന്നിലെ കാരണം. 1950 ഡിസംബർ 12ന് അന്നത്തെ മൈസൂർ സംസ്ഥാനത്തിന് കീഴിലുള്ള ബാംഗ്ലൂരായിരുന്നു രജനിയുടെ ജനനം. ഇന്ന് കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായ അതേ ബെംഗളൂരു. സിനിമയിലെത്തി രജനികാന്ത് എന്ന പേര് സ്വീകരിക്കുന്നതിന് മുമ്പ് ശിവാജി റാവു ഗെയ്‌ക്ക്വാദ് എന്നായിരുന്നു രജനിയുടെ യഥാർത്ഥ പേര്. കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷനിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനി 1975ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.
എഴുപതുകളുടെ അവസാനത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷവും രജനിക്ക് ലഭിച്ചു. 1978ൽ ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും എന്ന തമിഴ് സിനിമയിലെ കഥാപാത്രം ശ്രദ്ധേയമായി. പിന്നീട് നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിലും രജനികാന്ത് അഭിനയിക്കാനാരംഭിച്ചു.
1980കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. അക്കാലത്ത് അഭിനയം നിർത്തുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പോലും പ്രചരിച്ചിരുന്നു. ഇതേസമയത്താണ് ബില്ല എന്ന രജനീ ചിത്രം പുറത്തിറങ്ങുന്നത്. ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായി മാറി ബില്ല. ഒന്നിനു പുറകെ ഒന്നായി രജനിയുടെ ഹിറ്റ് ചിത്രങ്ങൾ പിന്നീട് പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. തമിഴിന് പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും രജനി അഭിനയിച്ചു. അക്ഷൻ രംഗങ്ങളിലെ ചടുലതയും പാട്ടു സീനുകളിലെ വേറിട്ട ശൈലിയും രജനീകാന്തിന്റെ പ്രത്യേകതകളാണ്. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ, പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർ പൂർണമായും ഏറ്റെടുത്തു.
നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2000ത്തിൽ പത്മഭൂഷണും, 2016ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ച രജനിക്ക് ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ അംഗീകാരവും 2021ൽ ലഭിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനീകാന്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്. തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്തിനോളം തരംഗം സൃഷ്ടിച്ച മറ്റൊരു നടനില്ല. തമിഴകത്തിന്റെ മാത്രമല്ല മലയാളികളുടെയും പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന് ജനംടിവിയുടെ പിറന്നാൾ ആശംസകൾ.
Comments