ഹൈദരാബാദ് : സലാം പറഞ്ഞില്ലെന്ന് ആരോപിച്ച് എഐഎംഐഎം എംഎൽഎ മുഖത്ത് അടിച്ചതായി പരാതി. എംഎൽഎ മുംതാസ് അഹമ്മദ് ഖാനെതിരെയാണ് പരാതി ഉയർന്നത്. അയൽവാസിയായ യുവാവാണ് പരാതിക്കാരൻ.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ചാർമിനാർ എംഎൽഎയാണ് മുംതാസ് അഹമ്മദ്. വീടിന് സമീപം താമസിക്കുന്ന ഗുലാം ഗൗസ് ജീലാനിയെയാണ് മുംതാസ് മർദ്ദിച്ചത്. അർദ്ധരാത്രി ജീലാനി സുഹൃത്തുക്കൾക്കൊപ്പം സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനെ എംഎൽഎയും കൂട്ടാളികളും അവിടേക്ക് എത്തി. തുടർന്ന് സലാം പറയാൻ ജീലാനിയോട് ആവശ്യപ്പെടുകയായിരുന്നു.
താൻ എന്തിനാണ് സലാം പറയേണ്ടതെന്ന് ജീലാനി തിരിച്ച് ചോദിച്ചു. കഴിഞ്ഞ 25 വർഷമായി താൻ ഇവിടെ എംഎൽഎയാണെന്നും അതിനാൽ സലാം പറയണമെന്നും മുംതാസ് പറഞ്ഞു. എന്നാൽ സലാം പറയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ എംഎൽഎ മുഖത്ത് അടിക്കുകയായിരുന്നു. വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ആയും ജീലാനി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ജീലാനി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ജീലാനിയുടെ പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ പോലീസ് എംഎൽഎയ്‌ക്കെതിരെ കേസ് എടുത്തു.
Comments