ലക്നൗ: ഉത്തർപ്രദേശിൽ കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജനമനസ്സ് കീഴടക്കുകയാണ്. വാരാണാസിയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം ഓരോ മനുഷ്യ മനസിലുമുള്ള പ്രധാനമന്ത്രിയോടുള്ള ഇഷ്ടം കൂട്ടുന്നു. അതിനാൽ തന്നെ ഇവിടെ നിന്നുള്ള ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്.
ഗംഗയിൽ സ്നാനം ചെയ്തും തൊഴിലാളികൾക്ക് പുഷ്പവൃഷ്ടി നടത്തിയും അവർക്കൊപ്പം ഭക്ഷണം കഴിച്ചും പ്രധാനമന്ത്രി അവരിലൊരാളായി മാറി. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നിർവ്വഹിക്കാനായാണ് അദ്ദേഹം വാരാണാസിയിലെത്തിയത്. ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വാരാണാസിയിലെ പരിപാടികൾ ആരംഭിച്ചത്. ഗംഗയിൽ സ്നാനം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ഗംഗാ സ്നാനത്തിന് ശേഷം ഗംഗാ ജലവുമായാണ് നരേന്ദ്രമോദി ക്ഷേത്രത്തിലെത്തിയത്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയ്ക്ക് ജീവൻ നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ച നിർമ്മാണ തൊഴിലാളികളേയും പ്രധാനമന്ത്രി ആദരിച്ചു. ഓരോ തൊഴിലാളികളുടേയും അടുത്ത് ചെന്ന് പുഷ്പവൃഷ്ടി നടത്തിയാണ് അവരെ പ്രധാനമന്ത്രി ആദരിച്ചത്. ഉദ്ഘാടനത്തിന് മുൻപായിരുന്നു ആദരവ്. ഫ്ലൂറസെന്റ് വർക്ക് ഗിയർ ധരിച്ച തൊഴിലാളികൾ കൈകൾ കൂപ്പി ഇരുന്നു, പ്രധാനമന്ത്രി അവർക്കിടയിൽ പുഷ്പവൃഷ്ടി നടത്തി. തൊഴിലാളികൾക്കൊപ്പം അദ്ദേഹം ചിത്രങ്ങളെടുക്കുകയും ചെയ്തു.
ദൂരെ മാറിയിരുന്ന തൊഴിലാളികളെ അടുത്ത് വിളിച്ചിരുത്തിയ ശേഷമായിരുന്നു അവർക്കൊപ്പം ചിത്രങ്ങളെടുത്തത്. ‘ഈ മഹത്തായ സമുച്ചയത്തിന്റെ നിർമ്മാണത്തിൽ വിയർപ്പ് ചൊരിയുന്ന എല്ലാ സഹോദരീ സഹോദരന്മാർക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. പകർച്ചവ്യാധിയുടെ പ്രയാസകരമായ കാലഘട്ടത്തിലും അവർ കഠിനമായി പ്രവർത്തിച്ചു. അവരെ കാണാനും അവരുടെ അനുഗ്രഹം വാങ്ങിക്കാനും തനിക്ക് അവസരം ലഭിച്ചുവെന്നാ’ണ് പ്രധാനമന്ത്രി പറഞ്ഞ്.
തൊഴിലാളികൾക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണം. നിർമാണ തൊഴിലാളികളടക്കം ക്ഷേത്രത്തിന് പുതിയ രൂപം നൽകാൻ പ്രവർത്തിച്ച 2,500 പ്രവർത്തകരോടൊപ്പമാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചത്. ഉത്തർപ്രദേശിലെ ലളിതാ ഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്തുള്ള മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്നതാണ് കാശി-വിശ്വനാഥ ഇടനാഴി. 399 കോടി ചെലവിലാണ് ആദ്യഘട്ട പദ്ധതി പൂർത്തിയാക്കിയത്.
Comments