ന്യുഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ വിവാദ ചോദ്യം പിൻവലിച്ചു. സ്ത്രീവിരുദ്ധമാണെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് ചോദ്യം പിൻവലിച്ചതായി സിബിഎസ്ഇ ബോർഡ് അറിയിച്ചത്. വിവാഹ മോചനം സ്ത്രീകളെ നശിപ്പിക്കുന്നുവെന്നുൾപ്പെടെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ചോദ്യത്തിൽ അടങ്ങിയത്.
ഒഴിവാക്കിയ ചോദ്യത്തിന് പകരമായി വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും നൽകാനും സി.ബി.എസ്ഇ തീരുമാനിച്ചിട്ടുണ്ട്. ചോദ്യപേപ്പറിൽ കടന്നുകൂടിയ ഭാഗം മാർഗരേഖപ്രകാരമുള്ളതല്ലെന്നും അതിനാൽ പിൻവലിക്കുകയാണെന്നുമാണ് സിബിഎസ്ഇ അറിയിച്ചത്. ചോദ്യപേപ്പറിനെതിരെ പാർലമെന്റിൽ വിവിധ കക്ഷികൾ ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു.
ദേശീയ തലത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക് ചോദ്യം വഴിയൊരുക്കി. ട്വിറ്ററിൽ ‘സിബിഎസ്ഇ ഇൻസൾട്ട് വുമൺ’ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആയി മാറിയിരുന്നു. സ്ത്രീപുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കിയെന്നായിരുന്നു ഖണ്ഡികയിൽ പറഞ്ഞിരുന്നത്. ചോദ്യപ്പേപ്പർ സെഷൻ എയിലാണ് ഇത്തരത്തിലൊരു ചോദ്യം പ്രത്യക്ഷപ്പെട്ടത്.
‘ഭാര്യമാർക്ക് സ്വാതന്ത്ര്യം നൽകുന്നത് രക്ഷിതാക്കൾക്ക് കുട്ടികളിന്മേലുള്ള അധികാരം നഷ്ടമാക്കുന്നു. ഭർത്താവിന്റെ പാതകൾ പിന്തുടരുകയാണ് ഭാര്യമാർ ചെയ്യേണ്ടത്. എങ്കിലേ ഒരു അമ്മയ്‌ക്ക് കുട്ടികളിൽ നിന്ന് അനുസരണം ലഭിക്കൂ. പുരുഷനെ സ്ഥാനത്തുനിന്ന് താഴെയിറക്കുന്ന ഭാര്യയും അമ്മയും സ്വയം ഇല്ലായ്മ ചെയ്യുകയാണ്. സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങളാണ് സ്ത്രീകൾക്ക് വിമോചനം ലഭിക്കുന്നതിലെ പ്രധാന കാരണങ്ങൾ’ എന്നുമാണ് ചോദ്യപേപ്പറിലെ ഖണ്ഡികയിൽ പറയഞ്ഞത്.
ഈ ഖണ്ഡികയുമായി ബന്ധപ്പെട്ട ചോദ്യം ഇങ്ങനെയായിരുന്നു. ഇതിലെ എഴുത്തുകാരൻ എങ്ങനെയുള്ള ആളാണ്? 1. ഒരു മെയിൽ ഷോവനിസ്റ്റ് അല്ലെങ്കിൽ അഹങ്കാരി, 2. ജീവിതത്തെ ലഘുവായി സമീപിക്കുന്ന ആൾ, 3. അസംതൃപ്തനായ ഭർത്താവ്, 4. കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്ന ആൾ. സിബിഎസ്ഇ ബോർഡിന്റെ ഉത്തരസൂചിക അനുസരിച്ച് ജീവിതത്തെ ലഘുവായി സമീപിക്കുന്ന ആൾ എന്നാണ് ഉത്തരം.
Comments