മലപ്പുറം:മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്ലീം ലീഗ്.സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ലീഗിനെതിരെ നടത്തിയ കടുത്ത ഭാഷയിലുള്ള വിമർശനങ്ങൾക്ക് ഫേസ്ബുക്കിലൂടെയാണ് മറുപടി നൽകിയത്.
വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളിൽ പ്രാസംഗികനും പാർട്ടിയും പരസ്യമായി ഖേദപ്രകടനം നടത്തിയതാണ്.ന്യായീകരണവുമായി ആരും വന്നിട്ടുമില്ല.എന്നാൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രാഷ്‌ട്രീയ എതിരാളികളേയും മാദ്ധ്യമപ്രവർത്തകരെയും ന്യായാധിപന്മാരേയും വരെ തെറിയഭിഷേകം നടത്തിയവർ ഇത് വരെ ഒരു വരി പോലും എവിടെയും ഖേദപ്രകടനം നടത്തിയതായി അറിവില്ല.
ഒരു സമുദായത്തെ മുഴുവൻ ജനസംഖ്യാ വർദ്ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവൻ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവർക്ക് മാനസാന്തരം വന്നതായി അറിയില്ല. അത്തരക്കാർ ‘സംസ്‌കാര സമ്പന്നതയെ’ കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ടന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വഖഫ് വിഷയത്തിൽ അടുത്ത സമരപരിപാടികളെ കുറിച്ചുളള ആലോചനയിലാണ് മുസ്ലീം ലീഗ്, എന്നിരിക്കെ കോഴിക്കോട്ടെ റാലി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ചിലരുടെ പ്രത്യേക ഏക്ഷനോട് കൂടിയ നിലവിളികൾക്ക് ഇപ്പോഴും ശമനമായിട്ടില്ല എന്നത് കൗതുകകരം തന്നെ.
വഖഫ് നിയമം പിൻവലിക്കും വരെ ഞങ്ങൾ പോരാടും.ഈ നിലവിളികളെ നേരിടാൻ ”കർമൂസത്തണ്ട്” തന്നെ ധാരാളം..’ എന്ന് പറഞ്ഞ്
പി.എം.എ സലാം കുറിപ്പ് അവസാനിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം മുസ്ലീംലീഗിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത് . അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്‌ക്കാരമെങ്കിലും മുസ്ലീം ലീഗിന് വേണമെന്നാണ് മുഖ്യമന്ത്രി വിമർശിച്ചത്.
Comments