ബാങ്കോക്ക്: തൊഴിലുടമയുടെ കുറ്റപ്പെടുത്തലുകൾ സഹിക്കാതായപ്പോൾ കമ്പനിയ്‌ക്ക് തന്നെ തീയിട്ട് ജീവനക്കാരി. ഓയിൽ വെയർഹൗസിൽ ജോലി ചെയ്യുന്ന ആൻ ശ്രിയ(38) എന്ന യുവതിയാണ് കെട്ടിടത്തിന് തീയിട്ടത്. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങിളിൽ പ്രചരിക്കുന്നുണ്ട്. പേപ്പറിൽ തീ കത്തിച്ച ശേഷം യുവതി ഓയിൽ നിറച്ച കണ്ടെയ്‌നറിലേക്ക് എറിയുകയായിരുന്നു.
തായ്‌ലാൻഡിലെ നഖോൺ പാതോം പ്രവിശ്യയിലെ പ്രപാക്കോൺ ഓയിൽ വെയർഹൗസിനാണ് യുവതി തീയിട്ടത്. അറസ്റ്റിലായ യുവതി തീകൊളുത്തിയതായി സമ്മതിച്ചിട്ടുണ്ട്. തന്റെ ബോസ് പിപറ്റ് ഉങ്പ്രാപാക്കോൺ തന്നിൽ ഉണ്ടാക്കുന്ന സമ്മർദ്ദവും ജോലിഭാരവും താങ്ങാൻ കഴിയുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. പിപറ്റിന്റെ പരാതിയിൽ യുവതിയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പേപ്പർ കഷണവുമായി യുവതി അകത്തേയ്‌ക്ക് പോകുന്നത് കാണാൻ സാധിക്കും. ആയിരക്കണക്കിന് ഓയിൽ ഗ്യാലൻ ടാങ്കുകൾ സംഭരിക്കുന്ന വെയർഹൗസാണിത്. 900,000(ഏകദേശം 9,04,46,378 രൂപ) പൗണ്ടിന്റെ നാശനഷ്ടമാണ് കമ്പനിയ്‌ക്കുണ്ടായത്. തീപിടുത്തത്തിൽ സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒൻപത് വർഷമായി ഈ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. 40ൽ അധികം ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കത്തുന്ന എണ്ണ സമീപത്തെ കനാലിലേക്ക് ഒഴുകുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. താൻ ചെയ്ത പ്രവൃത്തി ഇത്രയധികം നാശനഷ്ടമുണ്ടാക്കുമെന്ന് കരുതിയില്ലെന്നും യുവതി പറയുന്നു.
തീപിടുത്തത്തിൽ ആളപായമുണ്ടായിട്ടില്ല. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് രണ്ടാം തവണയാണ് ഈ ഫാക്ടറിയിൽ തീപിടുത്തമുണ്ടാകുന്നത്. അന്ന് ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായത്.
Comments