മാനന്തവാടി:വയനാട് പൈതൃക സംരക്ഷണ കർമസമിതിയുടെ പ്രഥമ എടച്ചന കുങ്കൻ സ്മാരക പുരസ്‌കാരം കളരി ഗുരുക്കൾ എംഎ വിജയൻ ഗുരുക്കൾക്ക്.കഴിഞ്ഞ അരനൂറ്റാണ്ടായി വയനാട്ടിൽ കളരികൾ ആരംഭിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി നടത്തിയ പ്രവർത്തനങ്ങളാണ് വിജയൻ ഗുരുക്കളെ അവാർഡിനർഹനാക്കിയത്.
വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കളരികൾ ആരംഭിക്കുകയും അവയെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാക്കുകയും ചെയ്ത പോരാളിയാണ് എടച്ചന കുങ്കൻ എന്ന് പൈതൃക സംരക്ഷണ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പഴശ്ശി നടത്തിയ ഉജ്ജ്വല പോരാട്ടങ്ങൾക്ക്
തുണയായത് എടച്ചന കുങ്കന്റെ മികച്ച സംഘാടക മികവായിരുന്നു.പഴശ്ശിരാജാവിന് ഒരേ സമയം ടിപ്പുവിനോടും ബ്രിട്ടീഷുകാരോടും പോരാടേണ്ടി വന്നിരുന്നു.നായര്‍,കുറുമര്‍,കുറിച്യര്‍ തുടങ്ങി വിവിധ ജാതികളില്‍ പെട്ട ആയിരക്കണക്കിനു ജനങ്ങളെ പഴശ്ശിരാജാവിനു കീഴില്‍ അണിനിരത്തുന്നതിൽ എടച്ചന കുങ്കന്‍ വഹിച്ച ചെറുതല്ല.എടച്ചനെ കുങ്കനെ പുതു തലമുറയ്‌ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പുരസ്‌കാര ചടങ്ങ് സംഘടിപ്പിക്കുന്നത്.
പൈതൃക സംരക്ഷണ സമിതി പ്രവർത്തകനും അദ്ധ്യാപകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ വി.കെ.സന്തോഷ്‌കുമാര്‍ രചിച്ച”എടച്ചന കുങ്കന്‍ ജീവിതവും പോരാട്ടവും”എന്ന പുസ്തകം എടച്ചന കുങ്കനെ ക്കുറിച്ച് മലയാളത്തിൽ ഇറങ്ങിയ ഏക പുസ്തകം കൂടിയാണിത്.പൈതൃകം ബുക്ക്സ് ആണ് പ്രസാധകർ.
വയനാടിന്റെ പൈതൃക മൂല്യങ്ങളെയും,സമ്പത്തിനെയും സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യമിട്ടാണ് വയനാട് പൈതൃക സംരക്ഷണ സമിതി പ്രവർത്തിക്കുന്നത്.
എടച്ചന കുങ്കന്റെ പിന്മുറക്കാർ നൽകിയ പുരസ്‌കാര തുകയും മംഗളപത്രവും ഡിസംബർ 16-ന് എടച്ചന കുങ്കൻ സ്മൃതിമണ്ഡപത്തിൽ വിജയൻ ഗുരുക്കൾക്ക് സമ്മാനിക്കും.എടച്ചന കുങ്കൻ വീരമൃത്യു വരിച്ച പുളിഞ്ഞാൽ കോട്ടമൈതാനിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ആയിരിക്കും പുരസ്‍കാര ദാന ചടങ്ങ് നടക്കുക.















