വിദേശത്തേയ്‌ക്ക് കൊണ്ടുപോകാനായി വലിയ കണ്ടെയ്‌നറുകളിൽ എത്തിച്ച രണ്ട് സിംഹങ്ങൾ പുറത്തുചാടി. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സിംഗപ്പൂർ എയർലൈൻസിന്റെ വിമാനത്തിൽ കയറ്റി അയക്കാൻ എത്തിച്ച ഏഴ് സിംഹങ്ങളിൽ രണ്ടെണ്ണമാണ് പുറത്ത് ചാടിയത്.
കണ്ടെയ്‌നറുകൾക്ക് ചുറ്റുമായി സുരക്ഷയ്‌ക്കായി സ്ഥാപിച്ചിരുന്ന വലയ്‌ക്കുള്ളിൽ തന്നെയാണ് ഇരു സിംഹങ്ങളും നിലയുറപ്പിച്ചത്. സുരക്ഷാവല മുറിച്ച് പുറത്ത് കടക്കാൻ ശ്രമിക്കാത്തത് വലിയ അപകടം ഒഴിവാക്കി. കൂടുകൾക്കുള്ളിൽ നിന്നും രക്ഷപെട്ട സിംഹങ്ങൾ കൂടിന് സമീപത്ത് തന്നെ കിടക്കുകയായിരുന്നു.
സിംഹങ്ങൾ പുറത്ത് ചാടിയത് ശ്രദ്ധയിൽപ്പെട്ടതോടെ എയർപോർട്ട് അധികൃതർ വിവരം മാണ്ടായി വൈൽഡ് ലൈഫ് ഗ്രൂപ്പ് എന്ന സംഘടനയെ അറിയിച്ചു.സംഘടനയിലെ ഉദ്യോഗസ്ഥരും മൃഗഡോക്ടറുമെത്തി സിംഹങ്ങളെ മയക്കുവെടി വെച്ച് വീഴ്‌ത്തുകയായിരുന്നു. സിംഹങ്ങൾ അപകടകാരി ആണോ അല്ലയോ എന്ന് ഉറപ്പില്ലാത്തതിനാലാണ് മയക്കുമരുന്ന് വെടി വെച്ചത്.
മയക്കിയ ശേഷം ഇരുസിംഹങ്ങളേയും മാണ്ടായിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് തന്നെ രണ്ട് സിംഹങ്ങളും മയക്കം വിട്ടുണർന്നുവെന്ന് സംഘടന അറിയിച്ചു. സിംഹങ്ങൾ എങ്ങനെയാണ് കൂട്ടിനുള്ളിൽ നിന്നും പുറത്തുകടന്നത് സംബന്ധിച്ച് അന്വേഷണം നടന്ന് വരിയാണ്. ഇതിനായി എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments