ബംഗളൂരു : നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ പരിസരത്ത് നിസ്കരിക്കാൻ തുനിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അടിച്ചോടിച്ച് പോലീസ്. കർണാടകയിലെ ഉപ്പിനങ്ങാടിയിലായിരുന്നു സംഭവം. വധശ്രമവുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഉടനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസമാണ് പോലീസ് പോപ്പുലർഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഡിസംബർ ആറിനുണ്ടായ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പോപ്പുലർഫ്രണ്ട് നേതാക്കൾ ചേർന്ന് ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
സംഭവം അറിഞ്ഞ പോപ്പുലർഫ്രണ്ട് പ്രവർത്തകർ സംഘടിച്ച് പോലീസ് സ്റ്റേഷനിലേക്ക് എത്തി. സ്റ്റേഷന്റെ ഗേറ്റിൽവെച്ച് പോലീസുകാർ ഇവരെ തടഞ്ഞു. തുടർന്ന് നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ വിട്ടയക്കാൻ പറ്റില്ലെന്നും, സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും പ്രതിഷേധക്കാരെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഇവർ നിസ്കരിച്ച് പ്രതിഷേധിക്കാൻ ആരംഭിക്കുകയായിരുന്നു. എന്നാൽ പോലീസുകാർ ഇത് തടഞ്ഞു. ഇതോടെ പോലീസ് സ്റ്റേഷൻ പരിസരത്ത് സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
നിസ്കാരം തടഞ്ഞ പോലീസുകാരെ പോപ്പുലർഫ്രണ്ട് നേതാക്കൾ ആക്രമിച്ചു. ഇതിൽ ഒൻപത് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതോടെ പോലീസ് ലാത്തി ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ച് ഓടിക്കുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസുമായുണ്ടായ സംഘർഷത്തിൽ 10 പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. പോപ്പുലർഫ്രണ്ട് ഉപ്പിനങ്ങാടി യൂണിറ്റ് അദ്ധ്യക്ഷൻ അബ്ദുൾ ഹമീദ്, എസ്ഡിപിഐ അദ്ധ്യക്ഷൻ മുഹമ്മദ് സക്കറിയ, പോപ്പുലർഫ്രണ്ട് പ്രാദേശിക നേതാവ് മുസ്തഫ ലത്തീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Comments